സ്വന്തം ലേഖകൻ: വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകൾ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കി രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ അമേരിക്കൻ നിവാസികൾക്ക് ഇളവുകൾ അനുവദിച്ച് യുഎസ്. ‘വാക്സിനേഷൻ ചെയ്‌തയാളുകൾ ഒറ്റയ്‌ക്കോ, വാക്‌സീൻ എടുത്തവരുമായോ ചേർന്നു പുറത്ത് പോവുമ്പോഴോ മാസ്‌ക് നിർബന്ധമല്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
പുതിയ മാർഗനിർദേശങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി.വാക്‌സീൻ സ്വീകരിക്കുന്നത് ദേശസ്നേഹപരമായ പ്രവൃത്തിയാണ്. നിങ്ങൾക്കും, നിങ്ങൾക്ക് ചുറ്റുമുള്ളവർക്കും സംരക്ഷണം ലഭിക്കാൻ അത് സഹായകമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സീൻ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയെങ്കിലുമായ ആളുകൾക്ക് ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യുന്നതിനും മാസ്‌കില്ലാതെ പുറത്തുപോകാം. ആകെ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങൾ വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റർ അറിയിച്ചു. അമേരിക്കയിൽ ഇതുവരെ 95 ലക്ഷം ആളുകളാണ് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്.
നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ മാസ്‌ക് മാന്‍ഡേറ്റുകള്‍ ഉപേക്ഷിക്കുകയും വലിയ കായിക മത്സരങ്ങള്‍ക്കായി പോലും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികള്‍ പൂര്‍ണ്ണമായും തുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ ഇപ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല