സ്വന്തം ലേഖകൻ: യുഎസിൽ ഒമിക്രോണ്‍ പടരുന്നു. ഇനിയും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരോടെ ഉദ്യോഗസ്ഥര്‍ അപേക്ഷാ സ്വരത്തില്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ അഭ്യർഥിച്ചു. ഒഹായോയിലെ ജനങ്ങളോട് വാക്സിൻ സ്വീകരിക്കാൻ അഭ്യർഥിച്ച് ഒരു മുഴുവന്‍ പേജ് പത്ര പരസ്യം നല്‍കിയത് രാജ്യത്തിന്റെ സ്ഥിതി വെളിവാക്കുന്നു. ഇതുവരെ ഒരു ഡോസ് പോലും ലഭിക്കാത്ത ഏകദേശം 39 ദശലക്ഷം പേർ വിശ്വാസത്തിന്റെ പേരില്‍ മാറി നില്‍ക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത് ഒമിക്രോണ്‍ വ്യാപനത്തെ ത്വരിതപ്പെടുത്തുമെന്നാണ് ആശങ്ക. ക്ലീവ്ലാന്‍ഡില്‍, ഒമിക്റോണ്‍ കേസുകള്‍ കുതിച്ചുയരുന്നു, ക്ലീവ്ലാന്‍ഡ് ആശുപത്രി യൂണിറ്റ് ഇതിനകം പൂര്‍ണ്ണമായും നിറഞ്ഞു. ഒമിക്രോണ്‍ പിടിമുറുക്കുമ്പോഴും വാക്സിനേഷന്‍ എടുക്കുന്ന കുട്ടികളുടെ എണ്ണവും യോഗ്യരായ മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കുന്നതും ചില ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും കുറവാണ്.
5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ 20 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത മൂന്ന് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ലഭിച്ചിട്ടുള്ളൂ. ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുതിയ വേരിയന്റുകള്‍ക്ക് മുമ്പത്തെ വേരിയന്റുകളെ അപേക്ഷിച്ച് ഗുരുതരമായ അസുഖങ്ങൾ കുറവായിരിക്കാമെന്നാണ്.
അതിനിടെ ചരിത്രത്തിലാദ്യമായി ഫ്രാൻസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 104,611 പേർക്കാണ് ഫ്രാൻസിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഫ്രാൻസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിലെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണിന്‍റെ അധ്യക്ഷതയിൽ യോഗം ചേരാനിരിക്കെയാണ് ഫ്രാൻസിൽ കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിലെത്തുന്നത്.
പുതുതായി ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളാവും യോഗത്തിൽ ചർച്ചയാവുക. ഒമിക്രോൺ വകഭേദമാണ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നതിലേക്ക് നയിച്ചതെന്ന് ഫ്രാൻസ് പറഞ്ഞു. രണ്ട് ഡോസ് വാക്സിനെടുത്ത് മൂന്ന് മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും അധികൃതർ അറിയിച്ചു.
വാക്സിൻ സ്വീകരിച്ചവർക്ക് പ്രത്യേക പാസ് അനുവദിക്കും. ഇതുള്ളവർക്ക് മാത്രമാണ് കഫേകളിലും റസ്റ്റോറന്റുകളിലും മറ്റ് പൊതു ഇടങ്ങളിലും പ്രവേശനമുണ്ടാവുക. ഫ്രാൻസിലെ പല മേഖലകളും അധിക നിയന്ത്രണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, യുറോപ്പിലെ മറ്റ് രാജ്യങ്ങളിലും കോവിഡ് വീണ്ടും ആശങ്ക വിതക്കുകയാണ്. ഇറ്റലിയിൽ 54,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 144 മരണവും കോവിഡ് മൂലം ഇറ്റലിയിലുണ്ടായി. പോർച്ചുഗല്ലിൽ പതിനായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭൂരിപക്ഷം പേർക്കും ഒമിക്രോണാണ് സ്ഥിരീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ 5700 വിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം യുറോപ്പിലാകമാനം റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല