സ്വന്തം ലേഖകൻ: ആമസോൺ, മെറ്റാ , ട്വിറ്റർ തുടങ്ങിയ ആഗോള ഭീമൻ കമ്പനികൾക്ക് പുറമെ ചെറുകിട കമ്പനികളും, സ്റ്റാർട്ട് അപ്പുകളും , സാങ്കേതിക വിദ്യയെ ആശ്രയിച്ചു നിൽക്കുന്ന അനുബന്ധ കമ്പനികളും ആയിരകണക്കിന് ആളുകളെ പിരിച്ചുവിടുന്നത് തുടരുകയാണ്. മറ്റൊരു ജോലി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായതിനാലും, ക്രിസ്മസ് സീസൺ തുടങ്ങുന്നതിനാൽ കമ്പനികൾ ജീവനക്കാരെ നിയമിക്കുന്നത് താത്കാലികമായി മരവിപ്പിച്ചതുകൊണ്ടും ഇന്ത്യക്കാരടക്കമുള്ള വിദേശികൾ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ നിർബന്ധിതരാകുകയാണ്.
എച്ച്1 ബി വീസക്കാർക്ക് ജോലി സ്ഥിരത ഇല്ലാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നിലവിലെ ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിക്കാനായില്ലെങ്കിൽ അമേരിക്ക വിടണമെന്ന കടുത്ത നിയമം മൂലം, പലരും ഇപ്പോൾ വിഷമത്തിലാണ്. നാളുകളായി ജോലിയുണ്ടായവർക്ക് പെട്ടെന്ന് ജോലി പോയതിന്റെ മാനസിക സമ്മർദ്ദത്തിന് പുറമെ, നാടും വിടണമെന്ന നിയമം മൂലം ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും, തിരിച്ചു നാട്ടിലേക്കെത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും, കാര്യങ്ങൾ വഷളാക്കുന്നുണ്ട്.
‘ജോലി പോയോ, എന്നാ തിരിച്ചു പോകുന്നെ’ എന്ന നാട്ടുകാരുടെ ചോദ്യങ്ങൾ കൂടി ആകുമ്പോൾ മാനസിക പിരിമുറുക്കം കൂടി ഇവിടെ പോലും ജോലി കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തും. ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്ന സത്യം മാതാപിതാക്കളെ പോലും അറിയിക്കാതെ നാട്ടിലേക്കെത്തുന്നവരുടെ കാര്യം ഇതിലേറെ കഷ്ടമാണ്.
അമേരിക്കയിൽ ജോലി കിട്ടിയ ഉടനെ, വായ്‍പയെടുത്തു കാറും, വീടും വാങ്ങിയവരുടെ കാര്യം അതിലേറെ കഷ്ടമാണ്. വീടിന് തുടർന്നും വാടക ലഭിക്കുമെങ്കിലും, പെട്ടെന്ന് അമേരിക്കയിൽ നിന്നും പോരേണ്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം ശരിയാക്കാൻ സാധിച്ചില്ലെങ്കിൽ അതും പ്രശ്നമുണ്ടാക്കും. ലക്ഷകണക്കിന് പേർ ഒരുമിച്ചു അമേരിക്കയിൽ നിന്നും നാട്ടിലേക്കെത്തുന്നത് ഇന്ത്യയിലെ ഐ ടി കമ്പനികളിലെ നിലവിലുള്ളവരുടെ ശമ്പളത്തെയും, ജോലി സ്ഥിരതയെയും ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല