സ്വന്തം ലേഖകൻ: ലക്ഷദ്വീപിനടുത്തുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോണ്‍) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പല്‍ വിന്യാസം. യുഎസ് ഏഴാം കപ്പല്‍പ്പടയുടെ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് യുദ്ധക്കപ്പലാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപില്‍നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് കപ്പല്‍ നങ്കൂരമിട്ടത്.
പതിവ് ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപറേഷനാണ് നടത്തിയത് എന്നാണ് യുഎസ് നാവിക സേനയുടെ വിശദീകരണം. നേരത്തെയും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയില്‍ തുടരുമെന്നും സേനയുടെ പ്രസ്താവനയില്‍ പറയുന്നു. സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും യുഎസ് നേവി പറയുന്നു.
ദക്ഷിണ ചൈനാ കടലില്‍ സമാന രീതിയില്‍ യുഎസ് സേന കപ്പല്‍ വിന്യാസം നടത്താറുണ്ട്. എന്നാല്‍ ഇതാദ്യമാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വിന്യാസമുണ്ടാകുന്നത്. രാജ്യത്തിന്റെ 200 കിലോമീറ്റര്‍ നോട്ടിക്കല്‍ മൈലിന് അകത്തുള്ള യാത്രകള്‍ക്കും വിന്യാസങ്ങള്‍ക്കും അനുമതി വേണമെന്നാണ് ഇന്ത്യയിലെ ചട്ടം. യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല