സ്വന്തം ലേഖകൻ: അതി ശൈത്യവും കൊടുങ്കാറ്റും അമേരിക്കയുടെ തെക്ക്, മധ്യ ഭാഗങ്ങളില്‍ നാശം വിതക്കുന്നു. ടെക്‌സസ് സംസ്ഥാനങ്ങളിലാണ് മഞ്ഞുവീഴ്ച ശക്തമായത്. പലയിടത്തും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധം താപനില പൂജ്യത്തിനും താഴേയ്ക്ക് പോയി. കാലവസ്ഥ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു പലരും വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്.
റോഡിലെങ്ങും മഞ്ഞ് വീണു സഞ്ചാരയോഗ്യമല്ലാതായി. കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ദശലക്ഷക്കണക്കിനാളുകള്‍ വൈദ്യുതിയില്ലാതെ വലഞ്ഞു. ഒരു തലമുറ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശൈത്യ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു. കഴിഞ്ഞയാഴ്ച ശീതകാല കാലാവസ്ഥ നാശം വിതച്ചതിന് ശേഷം കുറഞ്ഞത് 20 പേര്‍ ഇതിനോടകം രാജ്യത്ത് മരിച്ചതായാണ് കണക്കുകൾ.
ചൊവ്വാഴ്ച പുലര്‍ച്ചെ രാജ്യത്തുടനീളം അഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ വൈദ്യുതിയില്ലാതെ കഷ്ടപ്പെട്ടുവെന്ന് പവര്‍ ഔട്ടേജ് യുസ് പറയുന്നു. മിക്ക തകരാറുകളും ടെക്‌സാസിലായിരുന്നു, ഞായറാഴ്ചയും തിങ്കളാഴ്ചയും കൊടുങ്കാറ്റ് വിതച്ച കേടുപാടുകള്‍ കാരണം വൈദ്യുതി തടസ്സപ്പെട്ടു. തണുത്തുറഞ്ഞ താപനിലയില്‍ നിരവധി ആളുകള്‍ക്ക് മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ ഇപ്പോഴും കഷ്ടപ്പെടുകയാണ്.
ഈ തടസ്സങ്ങള്‍ കാരണം ടെക്‌സസിലെ മൂന്ന് ജല ശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഏകദേശം 125,000 ആളുകളുടെ നഗരത്തിലേക്കുള്ള ശുദ്ധജല വിതരണ സേവനം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്നത് വ്യക്തമല്ല. കൂടാതെ സംസ്ഥാനത്തെ പവര്‍ ഗ്രിഡിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് വൈദ്യുതി സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.
കടുത്ത കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും സംസ്ഥാനം ‘പരമാവധി വിഭവങ്ങള്‍’ വിന്യസിച്ചിട്ടുണ്ടെന്ന് ടെക്‌സസിലെ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് തിങ്കളാഴ്ച പറഞ്ഞു. നിരവധി നാഷനല്‍ ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഹൂസ്റ്റണില്‍ തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി ഗാരേജില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഹീറ്റര്‍ ഓണ്‍ ചെയ്തു കിടന്നുറങ്ങിയ ഒരു സ്ത്രീയും പെണ്‍കുട്ടിയും കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലം മരിച്ചു. ഭവനരഹിതനായ ഒരാളെയും ഓവര്‍പാസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ ഷുഗര്‍ ലാന്‍ഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരു വൃദ്ധയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല