സ്വന്തം ലേഖകൻ: കാനഡയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തികളിലെ യാത്രാ നിയന്ത്രണങ്ങള്‍ യുഎസ് നീക്കുന്നു. കോവിഡ് സമയത്ത് രാജ്യത്തിന് പുറത്തുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്കും, വേര്‍പിരിഞ്ഞ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്റെ തെളിവ് നല്‍കിയാൽ പ്രവേശനം അനുവദിക്കും. നിയന്ത്രണം ഉടന്‍ നീക്കുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്ന് രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കുന്നത്.
നിരോധനങ്ങള്‍ എടുത്തു കളയുന്നത് യുഎസ് യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ഗുണകരമാകും. ഇത് ടൂറിസത്തിനായി വീണ്ടും രാജ്യം തുറക്കുന്നതിനു തുല്യമാണ്. രാജ്യം ഏകദേശം 19 മാസത്തോളം അതിര്‍ത്തികള്‍ അടച്ചിട്ടതിനാൽ പുതിയ നടപടി വീണ്ടെടുക്കലിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നു. വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് മെക്‌സിക്കോ–കാനഡ അതിര്‍ത്തിയിൽ വിലക്ക് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
ഡ്രൈവര്‍മാരും വിദ്യാർഥികളും ഉള്‍പ്പെടെ കര അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടില്ലാത്തവരും ജനുവരി മുതല്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ തെളിവ് കാണിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേർത്തു. യാത്രാ നിയന്ത്രണങ്ങള്‍ എറി കൗണ്ടിക്ക് 660 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റായ സെനറ്റര്‍ കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് പറഞ്ഞു. അതിർത്തികൾ വീണ്ടും തുറക്കുന്നത് വടക്കന്‍ അതിര്‍ത്തിയിലുടനീളമുള്ള യാത്രയെ ആശ്രയിക്കുന്ന എണ്ണമറ്റ ബിസിനസുകാർ, മെഡിക്കല്‍ ദാതാക്കള്‍, കുടുംബങ്ങള്‍, എന്നിവര്‍ക്ക് സ്വാഗതാര്‍ഹമായ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള കൃത്യമായ തീയതി ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. മെക്‌സിക്കോ, കാനഡ അതിര്‍ത്തികളിൽ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ യാത്രക്കാരുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് ചോദിച്ചറിയും. രേഖകള്‍ പരിശോധിക്കാന്‍ യാത്രക്കാരെ സെക്കന്‍ഡറി സ്‌ക്രീനിങ്ങിലേക്ക് അയയ്ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുമെന്നും അധികൃതര്‍ സൂചന നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല