സ്വന്തം ലേഖകൻ: യുഎസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടി റിപബ്ലിക്കൻ പാർട്ടി. പ്രവചിച്ചതിലും കുറഞ്ഞ മാർജിനലാണ് റിപബ്ലിക്കൻ പാർട്ടിയുടെ വിജയം. 218 സീറ്റുകളാണ് അവർ നേടിയത്. ഡെമോക്രാറ്റിക് പാർട്ടി 211 സീറ്റുകൾ നേടി. അതേസമയം, റിപബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം സംബന്ധിച്ച യഥാർഥ കണക്കുകൾ പുറത്തുവരാൻ ദിവസങ്ങളെടുക്കും.
കഴിഞ്ഞ 20 വർഷത്തിനിടെ റിപബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. 2001ലെ 221-212 എന്ന സീറ്റുനിലയായിരുന്നു ഇതിന് മുമ്പുള്ള കുറഞ്ഞ ഭൂരിപക്ഷം. സാമ്പത്തികരംഗത്തെ പ്രതിസന്ധിയും ബൈഡന്റെ ജനപ്രീതി കുറയുന്നതും മുൻനിർത്തിയായിരുന്നു ഈ തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ പാർട്ടി പ്രചരണം.
വിർജീനിയ, മിനിസോട്ട, കാൻസാസ് തുടങ്ങിയ സ്ഥലങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അപ്രതീക്ഷിതമായ പ്രതിരോധം റിപബ്ലിക്കൻ പാർട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. ജനപ്രതിനിധി സഭയില കെവിൻ മക്കാർത്തി സ്പീക്കറായി എത്തുമെന്നാണ് സൂചന.
സെനറ്റിൽ നേടിയ മേൽക്കൈ മാത്രമാണ് ഡെമോക്രാറ്റുകൾക്ക് ആശ്വാസം. അഭിമാന പോരാട്ടത്തിൽ ജോ ബൈഡൻ വലിയ പ്രതീക്ഷയോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാലിഫോർണിയയിൽ മൈക്ക് ഗാർഷിയ നേടി വിജയമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ജയം ഉറപ്പിച്ചത് .സഭയിൽ ഭൂരിപക്ഷം തികച്ചതോടെ സ്പീക്കർ സ്ഥാനത്ത് നാൻസി പെലോസിക്ക് പകരം കെവിൻ മക്കാർത്തിയെ കൊണ്ടുവരാനാണ് തീരുമാനം.
220 സീറ്റിൽ നിന്നാണ് 211 സീറ്റുകളിലേക്കുള്ള ഡെമോക്രാറ്റുകളുടെ പതനം. ഭരണപരമായ തീരുമാനങ്ങളുമായി ഇനി മുന്നോട്ടുള്ള പ്രയാണം ഡെമോക്രാറ്റുകൾക്ക് തികച്ചും വെല്ലുവിളി നിറഞ്ഞതാണ് . സഭയിൽ തിരുമാനം എടുക്കാൻ റിപ്പബ്ലിക്കൻ പിന്തുണയും കൂടിയെ തീരൂവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
‘ടു ബി ഓർ നോട്ട് ടു ബി’ എന്ന ചോദ്യവുമായി മല്ലിട്ടിരുന്ന നേതാക്കളിൽ പ്രമുഖൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റിനായി രംഗത്തുണ്ടാവും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു കഴിഞ്ഞാൽ ഈ പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതിയിരുന്നതാണ്.
‘ട്രംപിന്റെ അമേരിക്കയെ നമുക്ക് വീണ്ടും മഹത്തരമാക്കാം’ എന്ന മുദ്രാവാക്യം നെഞ്ചിലേറ്റാൻ ഏറെ പേർ ഉണ്ടാവും. തന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിൽ പ്രസിഡന്റ് ബൈഡനെ കടന്നാക്രമിക്കുവാൻ ട്രംപ് മറന്നില്ല. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി കമ്മിഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റിനെ ബഹിഷ്കരിക്കുവാൻ നേരത്തേ തീരുമാനിച്ചിരുന്നു. അതിനാൽ ബൈഡനും ട്രംപും സ്ഥാനാർഥികളായൽ അവർ തമ്മിൽ നേരിട്ട് ഒരു വാഗ്വാദം ഉണ്ടാകാൻ ഇടയില്ല.
മത്സരിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം ആദ്യമായി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 47% റിപ്പബ്ലിക്കൻ വോട്ടർമാർ ട്രംപിനു വോട്ടു ചെയ്യുമെന്ന് പറഞ്ഞു. ഇതു കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 1% കുറവാണ്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റ്സിനെ 33% വോട്ടർമാർ അനുകൂലിച്ചു. ട്രംപിനു ഉണ്ടായിരുന്ന പിന്തുണ ഓഗസ്റ്റ് 2022 ൽ 71% ആയിരുന്നു. ഇപ്പോൾ ഇത് 10% കുറഞ്ഞ് 61 % ആയിട്ടുണ്ടെന്നും സർവേ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല