
സ്വന്തം ലേഖകൻ: നടന്‍ വിജയിയില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് മിനിറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടത്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ പത്രകുറിപ്പിനെ ആസ്്പദമാക്കിയാണ് ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട്.
വിജയ്, ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ – സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ – എ.ജി.എസ്, ഫിനാന്‍സിയര്‍ – അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്റെ വിവിധ ഓഫീസുകളില്‍ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളില്‍ നിന്ന് വിവിധ രേഖകള്‍, പ്രോമിസറി കുറിപ്പുകള്‍, പോസ്റ്റ് ഡേറ്റ് ചെയ്ത ചെക്കുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
24 മണിക്കൂറോളമാണ് വിജയ് ആദായ നികുതി കസ്റ്റഡിയില്‍ ആയിട്ട്. ഇതിനിടെ താരത്തിന്റെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.
ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.
നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.
താരം അഭിനയിച്ചുകൊണ്ടിരുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുമ്പോള്‍ വന്‍ പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും സജീവമാണ്.
‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ്. ഈ ഹാഷ്ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് ലക്ഷക്കണക്കിന് ട്വീറ്റുകളാണ്. തമിഴനാടിന് ആരാധകര്‍ക്ക് പുറമേ കേരളത്തിലും താരത്തിന്റെ ആരാധകര്‍ പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
സിനിമക്ക് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് ഈ റെയ്‌ഡ് എന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മുന്നോട്ട് വന്ന രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല