
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പ് നടത്തി നാടു വിട്ട വിജയ് മല്യ പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതി അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു. കിങ്ഫിഷറിൻെറ യുകെക്ക് വെളിയിലെ സ്വത്തുക്കൾ ഉൾപ്പെടെ കണ്ടുകെട്ടാൻ ഇത് സഹായകരമാകുമെങ്കിലും സ്വത്തുക്കൾ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ബാങ്കുകളെന്ന് റിപ്പോർട്ട്.
ലോകമെമ്പാടുമുള്ള മല്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ബ്രിട്ടീഷ് കോടതി ഇടപെടൽ സഹായകരമാകും. എന്നാൽ ഇവയിൽ പലതും വിജയ് മല്യയുടെ മാത്രം പേരിൽ ആയിരിക്കാനും ഇടയില്ല. ലോകത്തിൻെറവിവിധ ഭാഗങ്ങളിൽ വിജയ് മല്യക്ക് ശതകോടികളുടെ സ്വത്തുണ്ട്. യുകെക്ക് പുറത്തുള്ള രാജ്യങ്ങളിലെ സ്വത്തുക്കൾ ആണ് ബാങ്കുകൾക്ക് കണ്ടെത്താൻ ആകാത്തത്.
യുകെയിലെ മുഴുവൻ സ്വത്തുക്കളും കണ്ടെത്തി കണ്ടുകെട്ടുകയാണ് ബാങ്കുകളുടെ കൺസോര്‍ഷ്യം ആദ്യം ചെയ്യുക. പിന്നീട് യുകെക്ക് പുറത്തെ സ്വത്തുക്കൾ കണ്ടെത്താൻ നടപടി സ്വീകരിക്കും. ജൂണിൽ ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ വിജയ് മല്യയുടെ ഉടമസ്ഥതയിൽ ഉള്ള യുബിഎൽ ഓഹരികൾ വിറ്റഴിച്ചിരുന്നു. 6,000 കോടി രൂപയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേടിയത്.
വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടച്ചില്ല എന്നതാണ് മല്യക്കെതിരെയുള്ള കേസ്. പലിശ ഉൾപ്പെട്ട തുകയാണ് ഇത്. എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ കൺസോര്‍ഷ്യമാണ് വിജയ് മല്യക്ക് ലോൺ നൽകി വെട്ടിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല