
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പുതിയ ഓൺലൈൻ സേഫ്റ്റി ബിൽ വ്യവസ്ഥകളുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് വാട്സാപ് യുകെയിൽ പ്രവർത്തനം നിർത്തുമെന്ന സൂചനകൾ പുറത്തു വന്നു. സുരക്ഷ ദുര്‍ബലമാക്കുന്നതിനേക്കാള്‍ ഭേദം ബ്രിട്ടനില്‍ പ്രവര്‍ത്തനം നിര്‍ത്താനാണ് സാധ്യതയെന്നാണ് വാട്സാപ് അധികൃതർ നൽകുന്ന സൂചന. ബ്രിട്ടൻ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലിലെ വ്യവസ്ഥകളുമായി ഒത്തുപോകാനാവില്ലെന്ന് വാട്സാപ് തലവന്‍ വില്‍ കാത്കാര്‍ട്ട് അറിയിച്ചു.
അടുത്ത കാലത്ത് പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട നിയമങ്ങളില്‍ ഏറ്റവുമധികം ആശങ്കാജനകമായ നിയമമാണിത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്സാപ് അയയ്ക്കുന്ന സന്ദേശങ്ങളെ സ്വകാര്യമായി സംരക്ഷിക്കുന്നു. അതുകൊണ്ടു തന്നെ സന്ദേശങ്ങള്‍ അയയ്ക്കുന്ന വ്യക്തിക്കും അത് ലഭിക്കുന്ന വ്യക്തിക്കും മാത്രമേ അവ കാണാനാകൂ. വാട്സാപിന് സ്വന്തം സേവനങ്ങള്‍ ഉപയോഗിച്ചു പോലും സന്ദേശങ്ങള്‍ കാണാനാവില്ല. എന്നിരിക്കെ ഓൺലൈൻ സേഫ്റ്റി ബില്ലിലെ വ്യവസ്ഥകൾ യോജിക്കാൻ കഴിയുന്നതല്ലെന്നും വിൽ കാത്കാര്‍ട്ട് കൂട്ടിച്ചേർത്തു.
ഓൺലൈൻ സേഫ്റ്റി ബിൽ പ്രകാരം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പോസ്റ്റുകള്‍ കണ്ടെത്തുന്നതിനും വാട്സാപിൽ വരുന്ന സന്ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. 2021മേയ് മാസത്തില്‍ രൂപം കൊടുത്ത ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയിലാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ നല്‍കി ഓണ്‍ലൈന്‍ ട്രോളിങും അശ്ലീല സന്ദേശങ്ങളും മറ്റും തടയുകയെന്ന ഉദ്ദേശത്തോടെയാണ് ബില്ലിന് രൂപം കൊടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല