സ്വന്തം ലേഖകൻ: ചൈനീസ് നഗരമായ വുഹാനിലെ മുഴുവന്‍പേരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍. ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തയിടമായിരുന്നു വുഹാന്‍. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ, ഒരുവര്‍ഷത്തിലധികം കാലം പുതിയ കേസുകള്‍ ഒന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
എന്നാല്‍ ഈയടുത്ത് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 1.10 കോടിയാണ് വുഹാനിലെ ജനസംഖ്യ. എല്ലാ താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും.
നഗരത്തില്‍ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായും വുഹാന്‍ നഗര അധികൃതര്‍ അറിയിച്ചു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച ചൈനയില്‍ 61 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള 15 പ്രവിശ്യകളെയാണ് കോവിഡ് ബാധിച്ചത്. ഇതിനെ തുടര്‍ന്നാണ് വന്‍പരിശോധനകളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ചൈന ശ്രമിക്കുന്നത്. ഡെല്‍റ്റ വേരിയന്റാണ് ചൈനയില്‍ വ്യാപിക്കുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആദ്യത്തില്‍ കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വുഹാനിൽ നീണ്ട ലോക്ഡൗണാണ് ഏർപ്പെടുത്തിയിരുന്നത്. കൂട്ടപ്പരിശോധനയും പിന്നാലെ നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല