
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി. നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വന്നു. 30 ദിവസത്തേക്കാണ് നടപടി.
എസ്.ബി.ഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്‌ട്രേറ്റര്‍. എന്നാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർത്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ബാങ്കിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് തന്നെ നടപടിയുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആര്‍.ബി.ഐ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുനഃസംഘടനയുണ്ടാകുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
യെസ് ബാങ്ക് പ്രതിസന്ധിയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് ജീവനക്കാരുടെ ജോലിയും ശമ്പളും നഷ്ടമാകില്ലെന്ന് ധനമന്ത്രി ഉറപ്പു നല്‍കി. യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ ആശങ്കയകറ്റിക്കൊണ്ട് ധനകാര്യ മന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.
ഭരണതലത്തില്‍ പ്രശ്നങ്ങളുള്ള യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് 2007 മുതല്‍ നിരീക്ഷിച്ച് വരികയാണ് എന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതേസമയം ആര്‍ബിഎ യെസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തനിടെ പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല