സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ പക്ഷിപ്പനി ദുരന്തപട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയില്‍ വിവിധയിടങ്ങളില്‍ താറാവുകളെ കൊന്നൊടുക്കി.
രണ്ടു ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാംപിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാൻ പ്രത്യേക ദൗത്യസംഘങ്ങൾ രൂപീകരിച്ചിരുന്നു.
കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഒരുവിധം നീന്തിക്കടക്കുമ്പോഴാണ് താറാവുകർഷകരുടെ മേൽ ഇടിത്തീപോലെ പക്ഷിപ്പനിയും വന്നുവീഴുന്നത്. 2014ലും 2016ലും താറാവുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, ആയിരത്തിനു മുകളിലുണ്ടായിരുന്ന കർഷകരിൽ പകുതിയോളം പേരും ഈ രംഗം വിട്ടു.
2016ൽ നാശംവിതച്ച, എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസ് പരത്തുന്ന പക്ഷിപ്പനിയാണ് ഇത്തവണയും കുട്ടനാട് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി താറാവുകൾ ചത്തത്.
ഡിസംബർ 19 മുതലാണ് പള്ളിപ്പാട്ടും തകഴിയിലും താറാവുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലായി 30,000ൽ അധികം താറാവുകൾ ചത്തു. രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ പക്ഷിപ്പനി കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മുഴുവൻ ചുട്ടു കൊല്ലുമെന്നും ഏകദേശം 35,000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല