സ്വന്തം ലേഖകൻ: ലിസ് ട്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി ഒരു മുഴം മുമ്പേ സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്ററുടെ വക ഓഫര്‍. ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ വാടകയും, റെയില്‍ നിരക്കും മരവിപ്പിച്ചിരിക്കുകയാണ് നിക്കോള സ്റ്റര്‍ജന്‍. ഇതോടെ പുതിയ പ്രധാനമന്ത്രിക്ക് ഇംഗ്ലണ്ടിലെ വാടക നിരക്ക് മരവിപ്പിക്കാന്‍ സമ്മര്‍ദം ശക്തമാകും.
കസേരയില്‍ ഇരിപ്പുറപ്പിക്കുന്നതിന് മുന്‍പ് തന്നെ ലിസ് ട്രസിന് വെല്ലുവിളി ഉയര്‍ത്തിയാണ് നിക്കോള സ്റ്റര്‍ജന്‍ വാടകയും, റെയില്‍ നിരക്കുകളും മരവിപ്പിച്ചതായി പ്രഖ്യാപിച്ചത്. ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുന്ന ഘട്ടത്തിലാണ് ജനങ്ങളെ സഹായിക്കാന്‍ സ്‌കോട്ടിഷ് ഗവണ്‍മെന്റ് ആശ്വാസകരമായ പദ്ധതി നടപ്പാക്കിയത്. ഇതോടെ ഇംഗ്ലണ്ടില്‍ സമാനമായ ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ ലിസ് ട്രസിന് മേല്‍ സമ്മര്‍ദം കനക്കും.
എനര്‍ജി ബില്ലുകള്‍ മരവിപ്പിച്ച് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് അടിയന്തര ഘട്ടം മറികടക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്ന് പുതിയ പ്രധാനമന്ത്രിയോട് സ്റ്റര്‍ജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്ട്‌റെയില്‍ റെയില്‍ നിരക്കുകള്‍ 2023 മാര്‍ച്ച് വരെയെങ്കിലും മരവിപ്പിച്ച് നിര്‍ത്താനാണ് പദ്ധതി. ഈ വര്‍ഷമാണ് റെയില്‍വെയെ പൊതുസ്ഥാപനമാക്കി മാറ്റിയത്.
പ്രൈവറ്റ്, സോഷ്യല്‍ റെന്റഡ് മേഖലയില്‍ വാടക മരവിപ്പിച്ച് നിര്‍ത്താന്‍ സ്‌കോട്ടിഷ് ഗവണ്‍മെന്റ് അടിയന്തര പ്രമേയം കൊണ്ടുവരും. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നവരെ സംരക്ഷിക്കാന്‍ റെന്റ് ക്യാപ് കൊണ്ടുവരുന്ന വിഷയവും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുവഴി കൗണ്‍സില്‍, ഹൗസിംഗ് അസോസിയേഷന്‍ ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 300 പൗണ്ട് വരെ ലാഭിക്കാം.
അതേസമയം, സ്റ്റര്‍ജന്റെ പദ്ധതികള്‍ പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ വാടക നിരക്കുകളെയും ബാധിക്കും. വാടകക്കാരെ സംരക്ഷിക്കാന്‍ അടിയന്തര നടപടിയാണ് വരുന്നതെന്ന് സ്റ്റര്‍ജന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല