സ്വന്തം ലേഖകൻ: നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ(നീറ്റ്)ക്ക് ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാമെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളെ കടുത്ത പരിശാധനക്ക് വിധേയരാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പല പരാതികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷക്കായി ഉച്ചക്ക് ഒന്നരക്ക് മുമ്പേ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള കണ്ണാടി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ആണ്‍കുട്ടികള്‍ക്ക് ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് ദാരിക്കാം. ചെരിപ്പ് ഉപയോഗിക്കാം, എന്നാല്‍ ഷൂ ഇടാന്‍ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി, ബെല്‍റ്റ് എന്നിവ പരീക്ഷാ ഹാളില്‍ കൊണ്ട് വരാന്‍ പാടില്ല. ആണ്‍കുട്ടികള്‍ കുര്‍ത്ത, പൈജാമ എന്നിവ ധരിക്കാന്‍ പാടില്ല, തുടങ്ങിയ നിബന്ധനകളാണ് പരീക്ഷക്കെത്തുന്നവര്‍ പാലിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല