1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2017

സ്വന്തം ലേഖകന്‍: തെരെഞ്ഞെടുപ്പില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിതിന് എതിരെ പ്രക്ഷോഭം, നാഗാലാന്‍ഡ് കത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നാഗലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലും പരിസര പ്രദേശങ്ങളിലും അക്രമം പടരുന്നു. ദിമാപുരിലെ മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് പല സ്ഥലങ്ങളും ഏറ്റുമുട്ടലില്‍ കലാശിച്ചു.

വിശ്വാസമനുസരിച്ച് സ്ത്രീകള്‍ തലപ്പത്ത് വരരുതെന്ന് ആവശ്യപ്പെടുന്ന ഗോത്രങ്ങളാണ് സംവരണത്തെ ഏതിര്‍ത്ത് രംഗത്തുള്ളത്. എന്നാല്‍ പുരോഗമന പക്ഷക്കാരാകട്ടെ സംവരണം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. 150 ല്‍ പരം വനിതാ സ്ഥാനാര്‍ഥികള്‍ ഗോത്ര നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറിയിരുന്നു. ഊരുവിലക്ക് ഉള്‍പ്പെടെയുള്ള ഭീഷണികളെ അതിജീവിച്ചാണ് മറ്റുള്ളവര്‍ മല്‍സരരംഗത്ത് തുടര്‍ന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഗോത്രങ്ങള്‍ സംയുക്ത സംഘടനയുണ്ടാക്കി ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.

ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമരക്കാര്‍ അഗ്‌നിക്കിരയാക്കി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിനും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനും നേരെ ആക്രമണമുണ്ടായി. സമരക്കാര്‍ റോഡില്‍ ടയറുകള്‍ കത്തിച്ചും മറ്റും ഗതാഗതതടസ്സം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം രൂക്ഷമായതോടെ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

സംഘര്‍ഷം തുടങ്ങിയശേഷം രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ് കേന്ദ്ര സേനയെ കൊഹിമയിലേക്ക് അയച്ചു. കൊഹിമ, ദിമാപുര്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രക്ഷോഭത്തെ തുടര്‍ന്ന് നീട്ടിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസ്ട്രിക്ട കമ്മീഷ്‌ന് കീഴിലുള്ള മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. ഇവയ്ക്ക് പുറമെ അനേകം ഗവണ്‍മെന്റ് വാഹനങ്ങളും ഓഫീസുകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. അക്രമം നിയന്ത്രണാതീതമായതോടെ കേന്ദ്ര സമാന്തര സൈനിക വിഭാഗങ്ങള്‍ പുതിയ സെക്രട്ടറിയേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്തെ എല്ലാ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും അധികൃതര്‍ റദ്ദാക്കിയിരിക്കുകയാണ്. ഡിമാപുര്‍ വഴി കൊഹിമയിലേക്കുള്ള ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.