
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് നിർബന്ധമാക്കുന്നു. പ്രവേശനത്തിന് ബാർകോഡ് സ്കാനിങ് നിർബന്ധമാണെന്ന കാര്യം സൗദി വാണിജ്യ മന്ത്രാലയം ആണ് അറിയിച്ചത്. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘തവക്കൽനാ’ ആപ്പ് ഉപയോഗിച്ച് കോഡ് സ്‍കാൻ ചെയ്‍തു വേണം അകത്ത് പ്രവേശിക്കാൻ.
ഷോപ്പിങ്ങിനെത്തുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ആണെന്ന് ഉറപ്പുവരുത്താൻ തവക്കൽനാ മൊബൈൽ ആപ്ലിക്കേഷൻ വഴി ബാർകോഡ് സ്കാൻ ചെയ്യണമെന്ന് വാർത്ത സമ്മേളനത്തിലൂടയാണ് സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വ്യക്തമാക്കിയത്.
പുതിയ സംവിധാനത്തിനായി വാണിജ്യസ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില സ്വന്തമായി പരിശോധിക്കുന്നതിനുള്ള പെർമിറ്റ് കോഡ് സ്ഥാപിക്കണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഷോപ്പിങ്ങിനെത്തുന്നവർ കടകളിലേക്ക് പ്രവേശിക്കും മുമ്പ് ബാർകോഡ് സ്‍കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാരെയും നിയമിക്കണം.
അതേസമയം നിയമം ബാധകമല്ലാത്ത കടകളുടെ ലിസ്റ്റും സൗദി വാണിജ്യ മന്ത്രാലയ വക്താവ് പുറത്തുവിട്ടിട്ടുണ്ട്. ലോൻഡ്രികൾ, തയ്യൽ കടകൾ, ബാർബർ ഷോപ്പുകൾ, ഭക്ഷ്യവിൽപ്പന കടകൾ, എന്നിവിടങ്ങളിൽ ഈ നിയമം ബാധകമല്ല. എന്നാൽ ഈ കടകളിൽ പ്രവേശിക്കുന്നവർ തവക്കൽന ആപ്പിലെ ആരോഗ്യസ്ഥിതി കാണിക്കണം എന്ന നിബന്ധനയുണ്ട്. വാക്സിൻ എടുക്കാൻ ബാധ്യസ്ഥരല്ലാത്ത വിഭാഗങ്ങളെ തീരുമാനങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഇന്ത്യയുമായി സൗദി എയർ ബബ്ൾ കരാർ പ്രകാരം വിമാന സർവീസ് ആരംഭിച്ചതിന് പിന്നാലെ സൗദിയിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടൻ വിമാന സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും സൗദിയും നല്ല ബന്ധമാണ് ഇപ്പോൾ ഉള്ളത്. അതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നിരവധി മേഖലകളിൽ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല