1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2021

സ്വന്തം ലേഖകൻ: സൗജന്യ ബൂസ്റ്റർ ഡോസ് സ്വദേശികൾക്ക് മാത്രമാണ് നൽക്കുന്നതെന്ന് ഒമാൻ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശികൾക്ക് നിലവിൽ ഫീൽഡ് ആശുപത്രിയിൽ നിന്നോ പൊതു ആശുപത്രികളിൽ നിന്നോ ക്ലിനിക്കുകളിൽ നിന്നോ ബൂസ്റ്റർ ഡോസ് ലഭിക്കില്ലെന്ന് പ്രൈമറി ഹെൽത്ത് മേധാവി ഡോ. നിഹാൽ അഫീഫി അറിയിച്ചു. ബൂസ്റ്റർ ഡോസ് വേണമെങ്കിൽ സ്വകാര്യ ആശുപത്രികളെയോ ക്ലിനിക്കുകളെയോ ആശ്രയിക്കാം.

ഒമാനിൽ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുകയും ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആണ് ബൂസ്റ്റർ എടുക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ 18 വയസിനു മുകളിലുള്ളവർക്ക് മൂന്നാം ഡോസ് എടുക്കാൻ അനുവാദം നൽകിയിരുന്നു. മൂന്നാം ഡോസായി ഫൈസർ-ബയോൺടെക് വാക്സിൻ ആണ് നൽക്കുന്നത്.

നിരവധി വിദേശികളാണ് വിവിധ ഗവർണറേറ്റുകളിലെ സർക്കാർ ആശുപത്രികളിൽ ബൂസ്റ്റർ ഡോസിനായി എത്തുന്നത്. എന്നാൽ ഇവിടെ നിന്നും വിദേശികൾക്ക് ഒന്നും രണ്ടും ഡോസ് മാത്രമാണ് നൽകുന്നത്. ഒമാനിൽ മൊത്തം 95,277 പേരാണ് ബൂസ്റ്റർ ഡോസ് എടുക്കുന്നത്. വിദേശികളിൽ 90 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനെടുത്തവർ ആണ്, 80 ശതമാനം പേരും രണ്ടാമത്തെ ഡോസ് എടുത്തവർ ആണ്. രാജ്യത്ത് സ്വദേശികളും വിദേശികളുമായി 2,30,000 പേര്‍ ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തവർ ഉണ്ട്.

പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മൂന്നാം ഡോസ് ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്ന് ഒമാൻ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടൻറ് ഡോ. ഫാരിയാൽ അൽ ലവതിയ പറഞ്ഞു. രണ്ട് ഡോസ് എടുത്തവർക്ക് 30 ശതമാനം സംരക്ഷണമേ ലഭിക്കൂവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രാേൺ പെട്ടന്ന് പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപനം നിയന്ത്രിക്കുന്നതിന് മൂന്നാം ഡോസ് അനിവാര്യമാണെന്നാണ് ഒമാൻ റോയൽ ആശുപത്രിയിലെ അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഒമാനിൽ 16 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നു എന്ന് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്രി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.