1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കെ.എസ്.ആര്‍.ടി.സി ബസ്സും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ട്. മറ്റു സ്വകാര്യവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.

ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന്റെ കമാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. മറ്റ് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.അറസ്റ്റില്‍ പ്രതിഷേധിച്ച പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം നല്‍കിയിട്ടുള്ളതെന്നും പാര്‍ട്ടി നേതാവ് എളമരം കരീം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി ഓഫീസിലേക്കു കാറില്‍ പോവുകയായിരുന്ന മോഹനനെ പിന്തുടര്‍ന്നാണ് അന്വേഷണസംഘം പിടികൂടിയത്. ഒഞ്ചിയത്ത്, അന്തരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍ എം. ദാസന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു മോഹനന്‍. മഫ്തിയിലെത്തിയ ഡിവൈഎസ്പി ഷൗക്കത്തലിയും സംഘവും വാഹനം തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മുന്‍ മേയര്‍ എം. ഭാസ്‌കരന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം. മെഹബൂബ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് എന്നിവരും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നു. അന്വേഷണസംഘം വാഹനം വളഞ്ഞതോടെ അമ്പരന്ന സിപിഎം നേതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അറസ്റ്റിനു വഴങ്ങുകയായിരുന്നു. കുറ്റിയാടി എംഎല്‍എ കെ.കെ.ലതികയുടെ ഭര്‍ത്താവാണു മോഹനന്‍മാസ്റ്റര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.