സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കെ. സുധാകരനാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. സുധാകരന്റെ മുന്‍ ഡ്രൈവറും, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബുവിന്റെതാണ് വെളിപ്പെടുത്തല്‍.
1996ലെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരും വഴി ആന്ധ്രയില്‍വെച്ച് ഇ.പി ജയരാജനുനേരെ വധശ്രമമുണ്ടായിരുന്നു. ട്രെയിനില്‍വെച്ച് ജയരാജന്റെ കഴുത്തിലായിരുന്നു വെടിയേറ്റത്. കെ. സുധാകരന്റെ നേതൃത്തിലാണ് ഇതിനുവേണ്ടിയുള്ള ഗൂഢാലോചന നടത്തിയതെന്നാണ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്.
ബാങ്കില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും സുധാകരന്റെ ഡ്രൈവര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്ന സമയത്താണ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. കെ.സുധാകരന് തന്നെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. അഡ്വ. ടി.പി ഹരീന്ദ്രനും മറ്റും ചിലരും ആ സമയത്ത് വീട്ടിലുണ്ടായിരുന്നു.
കണ്ണൂര്‍ സേവ്റി ഹോട്ടലിലും, സഹകരണ പ്രസിലുമുണ്ടായ ആക്രമണങ്ങളിലും സുധാകരന് പങ്കുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചാണ് അക്രമങ്ങള്‍ നടത്തിയിരുന്നത്. യഥാര്‍ഥ പ്രതികളെ രക്ഷപെടുത്താനും പോലീസുമായി ചേര്‍ന്ന് സുധാകരന് ഗൂഡാലോചന നടത്തി. ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കുകയായിരുന്നു-പ്രശാന്ത് ബാബു പറയുന്നു.
ഇത് സംബന്ധിച്ച കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ചും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്.
മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഇ.പി ജയരാജന് ആവശ്യപ്പെട്ടു.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല