1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

കൊച്ചി കിഴക്കമ്പലത്ത് ജ്വല്ലറി ഉടമയെ വെട്ടി വീഴ്ത്തി രണ്ടേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ച കേസ്സില്‍ അന്വേഷണം നീളുന്നത് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയിലേക്കെന്ന് സൂചന.അക്രമത്തിലും കവര്‍ച്ചയിലും പങ്കെടുത്തവരിലേറെയും ‘അല്‍- ഉമ്മ’ നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇവരില്‍ മിക്കവരും മദനിയുടെ അടുപ്പക്കാരാണെന്നതും കോയമ്പത്തൂര്‍ ജയിലില്‍ അദ്ദേഹത്തോടൊപ്പം തടവില്‍ കഴിഞ്ഞവരുമാണെന്നതാണ് കേസന്വേഷണത്തിന്റെ ഗതി തിരിച്ചുവിടുന്നത്.

തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ പണം കണ്ടെത്തുന്നതിനായാണ് സ്വര്‍ണം കൊള്ളയടിച്ചതെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ലക്ഷ്യം മറ്റെന്തോ ആണെന്ന് പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യമായിട്ടുണ്ട്. കടയടച്ച് കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ 2002 ജൂണ്‍ 20-ന് രാത്രിയാണ് കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി ഉടമ മാത്യുജോണ്‍ ആക്രമിക്കപ്പെട്ടതും കവര്‍ച്ചക്കിരയായതും. കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചിപീടികയില്‍ ഷബീര്‍, എടത്തല പൂക്കാട്ടുപടി നെല്ലിക്കാട്ട് കുഴിയ ഇസ്മായില്‍ എന്ന ബോംബേ ഇസ്മായില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ മൊഴിപ്രകാരം ജയിലില്‍ കഴിയുന്ന തീവ്രവാദപ്രവര്‍ത്തകന്‍ തടിയന്‍റവിട നസീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. കവര്‍ച്ചാസംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് നസീര്‍ സമ്മതിച്ചു. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കൊള്ളയും കവര്‍ച്ചയും നടത്തിയത്. കൊള്ളമുതല്‍ വിറ്റു കിട്ടിയ 12.5 ലക്ഷം രൂപ എന്തു ചെയ്തുവെന്ന കാര്യം വെളിപ്പെടുത്താന്‍ പ്രതികളാരും തയ്യാറായില്ല.

ഇതേക്കുറിച്ചുള്ള വിശദാന്വേഷണത്തിലാണ് മദനിയിലേക്കു നീളുന്ന സൂചനകള്‍ നല്കിയത്.
തമിഴ്‌നാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട അല്‍-ഉമ്മ നേതാവ് ഇമാം അലി, കിഴക്കമ്പലം കൊള്ളയില്‍ പങ്കെടുത്തിരുന്നതായി തെളിഞ്ഞിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ ജയില്‍ കേന്ദ്രീകരിച്ചുള്ള കേരള പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനത്തിനിറങ്ങി പിടിയിലായ പലരുടെയും മൊഴികള്‍ മദനിയുടെ കുടുംബത്തിന്റെ അന്നത്തെ സാമ്പത്തിക പരാധീനത ശരിവെക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് വിശദാന്വേഷണത്തിന് തുടക്കമിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.