വയലാര്‍ രവി വിഭാഗം വിശാല ‘ഐ’ ഗ്രൂപ്പിനോട് വിട പറഞ്ഞു. കോണ്‍ഗ്രസ്സ് പുനഃസംഘടന മുന്നില്‍ കണ്ട് ശനിയാഴ്ച ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രവി അനുകൂലികളുടെ യോഗം കെ.പി.സി.സി. പ്രസിഡന്റിനെയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ പണിയെടുക്കുന്ന പാവങ്ങള്‍ തഴയപ്പെടുന്നുവെന്ന് യോഗത്തില്‍ സംബന്ധിച്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അജയ് തറയില്‍ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളില്‍ സംഘടനയില്‍ ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യും.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിയോജകമണ്ഡലമായ ഹരിപ്പാട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലമായ പുതുപ്പള്ളിയിലും സ്റ്റേറ്റ് കാറും പദവികളുമുള്ളവര്‍ നിരവധി. ഒരേ വ്യക്തികള്‍ ഒന്നിലധികം പദവികള്‍ കയ്യാളുമ്പോള്‍ ഒന്നുമില്ലാതെ നടക്കുകയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍. സ്തുതിപാഠകര്‍ക്കു മാത്രമാണ് അംഗീകാരം.
ബോര്‍ഡു-കോര്പ്പറേഷന് വിഭജനം നടക്കുമ്പോള്‍ ഒരു കൂടിയാലോചനയുമുണ്ടായില്ല. എ.പി.പി., ജി.പി. എന്നീ തസ്തികകള്‍ കേരളാ കോണ്ഗ്രസ്സുകാര് വീതം വെച്ചു. കൃഷി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും കോണ്ഗ്രസ്സുകാര് പുറത്ത്- ഇതെല്ലാം ചോദ്യം ചെയ്യും.
ആലപ്പുഴ ജില്ലയില്‍ എം.പി.-എം.എല്‍.എ. സ്ഥാനങ്ങളെല്ലാം ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കാണ്. സമുദായസംതുലനം പാലിക്കാന്‍ നേതൃത്വം ശ്രദ്ധിക്കുന്നില്ല.
നിയോജകമണ്ഡലതലത്തില്‍ ഗ്രൂപ്പുയോഗം ചേരാന്‍ തീരുമാനിച്ചാണ് പിരിഞ്ഞിരിക്കുന്നത്. ഗ്രൂപ്പുയോഗത്തില്‍ കെ.പി.സി.സി. സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ.എന്‍. സെയ്തുമുഹമ്മദ്, കയര്‍ കോര്പ്പറേഷന് ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ്, വയലാര്‍ രവിയുടെ സഹോദരന് എം.കെ. ജിനദേവ്, കൃഷ്ണകുമാര്‍, അഡ്വ. കെ.ജെ. സണ്ണി, അനില്‍ ബോസ് തുടങ്ങിയവര്‍ സംബന്ധിച്ചതായാണ് വിവരം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല