1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

അടൂര്‍ സ്വദേശിയായ നഴ്സ് യു.പിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ അടക്കം മൂന്ന് പൊലീസുകാരെ യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് ഡി.ജി.പി അറിയിച്ചതായി വല്‍സമ്മയുടെ മരുമകന്‍ ഷിബു പറഞ്ഞു. അടൂര്‍ പെരിങ്ങനാട് പാലമൂട്ടില്‍ ആശീര്‍വാദ് ഭവനില്‍ (അയണിവിള തെക്കേതില്‍) പി.ടി. തോമസിന്‍െറ ഭാര്യ വത്സമ്മയാണ് (52) കൊല ചെയ്യപ്പെട്ടത്.

ഉത്തര്‍ പ്രദേശ് ഹാത്രസിനടുത്ത് രമണ്‍പൂരില്‍ താമസിച്ച് വന്ന വത്സമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. ഗൊരഖ്പൂരിലാണ് ഭര്‍ത്താവ് തോമസ് ജോലി ചെയ്യുന്നത്. വത്സമ്മയെ അയല്‍വാസിയായ ബീന, തനിക്ക് ഇന്‍സുലിന്‍ കുത്തിവെക്കാനെന്ന വ്യാജേന അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബീനയും മകന്‍ മോഹിത്ലാലും കൂട്ടുകാരുമൊത്ത് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ചശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസില്‍ പരാതിപ്പെടുമെന്ന് പേടിച്ച് മോഷണശേഷം ഇവരെ കൊലപ്പെടുത്തി കത്തിക്കുകയായിരുന്നത്രേ. മോഹിതിനെ പൊലീസ് പിടികൂടിയിരുന്നു.

ബീനയും കൊലപാതകത്തില്‍ പങ്കാളികളായ മോഹിതിന്‍െറ സുഹൃത്തുക്കളുമാണ് ശനിയാഴ്ച പൊലീസ് പിടിയിലായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍െറ ഇടപെടലിനെ തുടര്‍ന്ന് യു.പി പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുകയായിരുന്നു. മോഷണം പോയ ആഭരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്ന് വത്സമ്മയുടെ ഭര്‍ത്താവ് തോമസ് പറഞ്ഞു. അന്വേഷണത്തില്‍ അലംഭാവം കാട്ടിയെന്ന് കണ്ടെത്തിയതിനാലാണ് എസ്.ഐയെയും പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തത്. മൃതദേഹം താമസസ്ഥലത്ത് തന്നെ സംസ്കരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.