കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാന്‍ അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്‍മോഹന്‍സിങ് വിശദീകരണവുമായി രംഗത്തെത്തിയത്.
ആറു കാര്യങ്ങളിലൂന്നിയ വിശദീകരണം പക്ഷേ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. യുപിഎ ഇതര സര്‍ക്കാരുകള്‍ ഭരിച്ച അഞ്ചു സംസ്ഥാനങ്ങളുടെ എതിര്‍പ്പു മൂലമാണു കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാന്‍ കഴിയാതിരുന്നത്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണു 2005ല്‍ കല്‍ക്കരിപ്പാടങ്ങളുടെ ലേലത്തിനായുള്ള നിയമം കൊണ്ടുവരാനുള്ള കേന്ദ്രനടപടിയെ എതിര്‍ത്തത്. ഈ അഞ്ചു സംസ്ഥാനങ്ങളിലും യുപിഎ ഇതര സര്‍ക്കാരുകളായിരുന്നു ഭരിച്ചിരുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
സ്വന്തം കുറ്റം മറച്ചുവയ്ക്കാനും വിവാദത്തിന്റെ പുകമറ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാളും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സലും കുറ്റപ്പെടുത്തി.
എന്നാല്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി ആവര്‍ത്തിച്ചു. കല്‍ക്കരി അഴിമതിയില്‍ മന്മോഹന് സിങ്ങിന് നേരിട്ട് പങ്കുണ്ട്. നഷ്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടു പ്രധാനമന്ത്രി രാജിവയ്ക്കാന്‍ തയ്യാറാകണം. അതുമാത്രമാണ് പാര്‍ലമെന്റ് സ്തംഭനം തടയാനുള്ള മാര്‍ഗ്ഗമെന്നും ജയ്റ്റ്ലി പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല