സ്വന്തം ലേഖകൻ: കൊവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്.
കൊവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സീൻ നൽകുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമിദ് പറഞ്ഞു. അബുദാബിയിൽ വീടുകൾ തോറും നടത്തിവരുന്ന സൗജന്യ കൊവിഡ് പരിശോധന ഇപ്പോഴും തുടരുകയാണ്. രോഗബാധിതരെ കണ്ടെത്താനും വ്യാപനം കുറയ്ക്കാനും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുമാണ് പരിശോധന.
രോഗബാധിതരെ ഐസലേഷനിലേക്കും സമ്പർക്കം പുലർത്തിയവരെ ക്വാറന്റീനിലേക്കും മാറ്റി രോഗപ്പകർച്ച തടയുന്നു. ഇതുവരെ രണ്ടേകാൽ കോടിയിലേറെ പേർക്കു പരിശോധന നടത്തിയതിൽ ഒരു ശതമാനം ആളുകൾക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മരണം 0.39% മാത്രം.
വാക്സീൻ എടുക്കാത്ത സർക്കാർ ജീവനക്കാർ ഈ മാസം 17 മുതൽ സ്വന്തം ചെലവിൽ 2 ആഴ്ചയിൽ ഒരിക്കൽ (14 ദിവസത്തിനിടെ) പിസിആർ പരിശോധന നടത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. ഇതിനകം വാക്സീൻ എടുത്തവരെ പിസിആർ പരിശോധനയിൽനിന്ന് ഒഴിവാക്കി.
രോഗം മൂലമോ മറ്റു ആരോഗ്യ കാരണങ്ങളാലോ വാക്സീൻ എടുക്കാൻ സാധിക്കാത്തവരുടെ പിസിആർ ടെസ്റ്റിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. ആരോഗ്യവകുപ്പിൽനിന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ഈ ആനുകൂല്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല