സ്വന്തം ലേഖകൻ: ഇന്ത്യയിൽ 2,902 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,023 പേർ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതായത് രോഗബാധിതരിൽ 30 ശതമാനം സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തബ്‌ലീഗി ജമാഅത്ത് അംഗങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ഇരുപത്തി രണ്ടായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേര്‍ക്കു വൈറസ് ബാധിച്ച സാഹചര്യത്തിലാണു നടപടി.
സമ്മേളനത്തില്‍ പങ്കെടുത്ത തബ്‌ലീഗി ജമാഅത്ത് അംഗങ്ങളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രാലയത്തിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയിലെ (എന്‍ഡിആര്‍എഫ്) 200 ഉദ്യോഗസ്ഥരും കേന്ദ്ര സായുധ പോലീസ് സേനയും താഴെ തട്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുണ്യ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഇതുവരെ 2,902 കോവിഡ് -19 കേസുകളാണു സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ പുതുതായി 601 പേര്‍ക്കു രോഗം ബാധിച്ചു. തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 17 സംസ്ഥാനങ്ങളില്‍നിന്നുള്ള 1,023 പേര്‍ക്കാണു വൈറസ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 30 ശതമാനം സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് -19 കേസുകള്‍ ഇരട്ടിയാക്കുന്നതിന്റെ നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കേരളം എന്നീസംസ്ഥാനങ്ങളിലാണ്ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 537 പേര്‍ക്കും തമിഴ്‌നാട്ടില്‍ 411 പേര്‍ക്കും ഡല്‍ഹിയില്‍ 386 പേര്‍ക്കും കേരളംത്തില്‍ 295 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെ: രാജസ്ഥാന്‍-179, ഉത്തര്‍പ്രദേശ്-174, ആന്ധ്രാപ്രദേശ്-161, തെലങ്കാന-158, കര്‍ണാടക-128, മധ്യപ്രദേശ്-104, ഗുജറാത്ത്-105, ജമ്മു കശ്മീര്‍-75, പശ്ചിമ ബംഗാള്‍-63, പഞ്ചാബ്-53, ഹരിയാന-49, ബിഹാര്‍-29, അസം-24, ഛണ്ഡിഗഡ്-18, ഉത്തരാഖണ്ഡ്-16, ലഡാക്ക്-14, ഛത്തീസ്ഗഡ്-9, ഗോവ-6, ഹിമാചല്‍പ്രദേശ്-6, ഒഡീഷ-5, പുതുച്ചേരി-5, മണിപ്പൂര്‍-2, മിസോറം-1, അരുണാചല്‍ പ്രദേശ്-1. 183 പേര്‍ രോഗമുക്തി നേടി. ഇതുവരെ 68 പേര്‍ മരിച്ചു. കേരളത്തില്‍ രണ്ടുപേരാണു മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല