1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2020

സ്വന്തം ലേഖകൻ: പ്രവാസിയായി കണക്കാക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തി കൂടുതൽ പേരെ നികുതിപരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിലവിൽ 182 ദിവസം വിദേശത്ത് തങ്ങിയാൽ പ്രവാസിയായി കണക്കാക്കുമായിരുന്നു. ഇത് 240 ദിവസമാക്കി ഉയർത്താനാണ് സർക്കാർ നീക്കം. ഒരു ഇന്ത്യൻ പൗരന് പ്രവാസി പദവി അവകാശപ്പെടാൻ, ഒരു വർഷത്തിൽ 120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ തുടരാനാവില്ല.

“ഞങ്ങൾ ആദായനികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരൻ 182 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചാൽ അയാൾ പ്രവാസിയാകുന്നതാണ് നിലവിലെ നിയമമെങ്കിൽ ഇപ്പോൾ പ്രവാസിയാകാൻ 240 ദിവസം രാജ്യത്തിന് പുറത്ത് നിൽക്കണം.”- റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

ഇക്കാര്യത്തിൽ രണ്ടാമത്തെ വ്യവസ്ഥ പ്രവാസികളെ സംബന്ധിച്ച് കൂടുതൽ ദുഷ്ക്കരമാണ്. വിദേശത്ത് നികുതി ഈടാക്കാത്ത ഒരു പ്രവാസിക്ക് ഇന്ത്യയിൽ നികുതി ചുമത്തപ്പെടും. “ഏതെങ്കിലും ഇന്ത്യൻ പൗരൻ ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് താമസിക്കുന്നയാളല്ലെങ്കിൽ, അദ്ദേഹത്തെ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കുകയും ലോകമെമ്പാടുമുള്ള വരുമാനത്തിന് നികുതി ചുമത്തുകയും ചെയ്യും,”- പാണ്ഡെ പറഞ്ഞു.

നികുതി ലാഭിക്കാൻ മാത്രം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കും ആദായനികുതി നിയമത്തിൽ സർക്കാർ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ. വരുമാനനികുതി കുറവുള്ള ദുബായ് പോലുള്ള രാജ്യങ്ങളിൽ പല ഇന്ത്യക്കാരും താമസിക്കുന്നുണ്ട്. ആദായനികുതി പരിധിയിലാണെങ്കിൽ ഇവർക്ക് ഇന്ത്യയിൽ നികുതി ചുമത്താനാണ് സർക്കാർ ആലോചിക്കുന്നത്.

ഇന്ന് പാർലമെന്‍റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായനികുതി നിരക്ക് പരിഷ്കരിക്കുകയും പുതിയ നികുതി സ്ലാബുകൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പുതിയ ആദായനികുതി നിരക്കുകൾ സെക്ഷൻ 80 സി പ്രകാരം ഇളവുകൾ അനുവദിക്കുന്നതല്ല. ഭവനവായ്പ ഒഴിവാക്കൽ, ഇൻഷുറൻസ് ഇളവുകൾ, സ്റ്റാൻഡേർഡ് കിഴിവ് എന്നിവയും പുതിയ സ്ലാബ് പ്രകാരം നിലനിൽക്കില്ല. അതേസമയം നിക്ഷേപം കാട്ടിയുള്ള ഇളവുകൾ നൽകുന്നവർക്ക് പഴയ നിരക്കുകളാണ് ലഭ്യമാകുന്നത്.

“പുതിയ നികുതി വ്യവസ്ഥ ഓപ്ഷണലായിരിക്കും, നികുതിദായകർക്ക് ഇളവുകളും കിഴിവുകളും ഉപയോഗിച്ച് പഴയ രീതിയിൽ തുടരാനോ അല്ലെങ്കിൽ ആ ഇളവുകളില്ലാതെ പുതിയ നികുതി നിരക്ക് തിരഞ്ഞെടുക്കാനോ കഴിയും” ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.