1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011

കഷ്ട്ടകാലന്‍

വിമാനയാത്ര എന്ന് കേള്‍ക്കുമ്പോള്‍ അഞ്ചു വര്‍ഷം തൊടുപുഴക്കാരന്‍ അവുസേപ്പച്ചന്‍ നടത്തിയ വിമാന യാത്ര ആയിരിക്കും നമുക്കെല്ലാം ഓര്‍മ വരിക. അവുസേപ്പച്ചന് പറ്റിയ അബദ്ധം ഓര്‍ത്തിട്ടാണോ,എന്താണെന്നറിയില്ല വിമാനം എന്ന പേര് കേള്‍ക്കുമ്പോഴേ കഷ്ട്ട കാലന് ഭയമാണ്.മൂക്കിലും ചെവിയിലും
പഞ്ഞി തിരുകിയുള്ള ആദ്യ യാത്ര മുതല്‍ കഴിഞ്ഞയാഴ്ചത്തെ ഹീത്രൂവിലെക്കുള്ള യാത്ര വരെ ഈ ഭയം എന്നില്‍ നിന്നും വിട്ടു മാറിയിട്ടില്ല.നാട്ടിലൂടെ ട്രാന്‍സ്പോര്‍ട്ട്
ബസിന്റെ ഫുട് ബോര്‍ഡില്‍ തൂങ്ങി നിന്ന് മാത്രം യാത്ര ചെയ്തു പരിചയമുള്ള ഈയുള്ളവന്‍ ആദ്യമായി വിമാനത്തില്‍ കയറുന്നത് തന്നെ യു കെയിലേക്ക് വരുവാന്‍ വേണ്ടിയാണ്.പിന്നെ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ മാത്രമാണ് ഈ ബിമാനം എന്ന സാധനത്തെ ഞാന്‍ ആശ്രയിക്കാറുള്ളൂ.വിമാനയാത്രയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന സുന്ദരിമാരും (എയര്‍ ഇന്ത്യ ഒഴികെ) അവര്‍ ഒഴിച്ചു തരുന്ന വിദേശ മദ്യവും മാത്രമാണ് എനിക്ക് അല്‍പ്പമെങ്കിലും ആകര്‍ഷണീയമായി തോന്നിയിട്ടുള്ളത്.

അപ്പനപ്പൂപ്പന്‍മാരുടെ കൂടെ ഈസ്റ്റര്‍ ആഘോഷിക്കാനും കോളേജില്‍ കൂടെ പഠിച്ച ഇപ്പോള്‍ മനസിലും ശരീരത്തും ഖദര്‍ മാത്രം ധരിച്ചു നടക്കുന്ന നേതാവിന് വേണ്ടി വോട്ടു പിടിക്കാനും ചെയ്യാനും വേണ്ടിയാണ് കഴിഞ്ഞ മാസം ആദ്യവാരം ഈയുള്ളവന്‍ നാട്ടിലേക്ക് വണ്ടി കയറിയത്.അച്ചുമാമന്റെ തരംഗവും ഇറക്കുമതി ചെയ്ത എന്റെ പ്രിയ സുഹൃത്തിന്റെ ജനസമ്മിതിയും മനസിലാക്കിയത് കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പേ സ്ഥലം കാലിയാക്കാന്‍തീരുമാനിച്ചത്.എങ്ങിനെയെങ്കിലും
ഉള്ള ഭാര്യയെയും പിള്ളേരെയും എത്രയും വേഗം കാണാന്‍ വേണ്ടിയാണ് കഴിഞ്ഞ പത്താം തീയതി രാവിലെ പത്തു മണിക്ക് നെടുമ്പാശേരിയില്‍ നിന്നും ഹീത്രൂവിലേക്ക് വണ്ടി കയറിയത്.

പതിവിനു വിപരീതമായി കിട്ടിയ പത്താം നമ്പര്‍ വിന്‍ഡോ സീറ്റില്‍ സ്വന്തം പാന്‍റിന്റെ ബെല്‍റ്റും സീറ്റ് ബെല്‍റ്റും മുറുക്കി ഞാന്‍ ആസനസ്ഥനായി.അടുത്ത സീറ്റില്‍ ആരുമില്ലല്ലോ എന്ന സമാധാനത്തില്‍ ഇത്തിരി ലാവിഷായി ഇരുന്ന് പത്താം തീയതിയിലെ മനോരമ വായിക്കുമ്പോള്‍ ദാ വരുന്നൂ ..സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഒറ്റ മുണ്ടും കീറിയ ഖദര്‍ ഷര്‍ട്ടും ധരിച്ച ഒരു താടിക്കാരന്‍.ഊശാന്‍ താടിയും കീറിയ അരക്കയ്യന്‍ ഷര്‍ട്ടും കയ്യിലുള്ള 10 എന്ന്‍ മുദ്ര കുത്തിയ മുഷിഞ്ഞ ബാഗും പോക്കറ്റില്‍ തെളിഞ്ഞു നില്‍ക്കുന്ന പത്തു രൂപാ നോട്ടും കണ്ടപ്പോഴേ ആള്‍ ഒന്നുകില്‍ രാഷ്ട്രിയക്കാരന്‍ അല്ലെങ്കില്‍ ബുജീയായ ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന സംശയം ഉള്ളുല്‍ ജനിച്ചു.

ഇത്തിരി വിശാലമായി ഇരിക്കാന്‍ വേണ്ടിയും അപൂര്‍വമായ ആകാശക്കാഴ്ചകള്‍ കാണാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടും താടിക്കരനോട് സൈഡ് സീറ്റ് മാറിത്തരാമോ എന്ന് ചോദിച്ചു.വളരെ ധാര്‍ഷ്ട്ട്യപൂര്‍വം എന്‍റെ അപേക്ഷ നിരസിച്ച ബുജി തന്‍റെ പത്താം നമ്പര്‍ സീറ്റില്‍ ഒന്നുകൂടി ഞെരിഞ്ഞമര്‍ന്നിരുന്നു.എല്ലാ മലയാളിയും കാണിക്കുന്നത് പോലെ എന്‍റെ കയ്യിലുള്ള മനോരമ
പത്രം താടിക്കാരന്‍ ചോദിക്കുമെന്ന് ഞാന്‍ കരുതി.എല്ലാ പ്രതീക്ഷയെയും തകിടം മറിച്ചു കൊണ്ട് തന്‍റെ ബാഗില്‍ നിന്നും ഡെയിലി…. എന്ന് തുടങ്ങുന്ന യു കെ പത്രം ഇഷ്ട്ടന്‍ വായിച്ചു തുടങ്ങി.

തുടക്കത്തിലേ ഉടക്കിയ താടിക്കാരനോട് ഇനിയൊന്നും മിണ്ടുന്നില്ല എന്ന വാശിക്ക്‌ ഉറക്കം നടിച്ചു ചാരിക്കിടന്ന എന്നെ ഉണര്‍ത്തിയത് ഖത്തര്‍ വിമാന സുന്ദരിയുടെ തലോടലാണ്.കണ്ണുതുറന്നപ്പോള്‍ ഇതാ നില്‍ക്കുന്നൂ കയ്യില്‍ എന്‍റെ ഇഷ്ട്ട ബ്രാന്‍ഡ്‌ മദ്യവുമായി എയര്‍ഹോസ്റ്റസ്.സ്ഥിരമായി അടിക്കുന്ന ബ്രാന്‍ഡ്‌ ആയ ടീച്ചേഴ്സ്‌ വെള്ളമൊഴിക്കാതെ ഐസിട്ട് ഒരെണ്ണം തരാന്‍ ആവശ്യപ്പെട്ടു.താടിക്കാരന്‍ ചോദിച്ചതാകട്ടെ ടാന്കുറി NO 10 എന്ന ബ്രാന്‍ഡ്‌ വോഡ്കയും.ഒരു പെഗ്ഗോഴിച്ച വിമാന സുന്ദരിയോട് രണ്ടെണ്ണം കൂടി ആദ്യ റൌണ്ടില്‍ തന്നെ വാങ്ങി ഇഷ്ട്ടന്‍ അകത്താക്കി.അടുത്ത റൌണ്ടില്‍ ഇതേ ആവശ്യം ആവര്‍ത്തിച്ച താടിക്കാരന് കുപ്പി മൊത്തം കൊടുത്താണ് സുന്ദരി തന്‍റെ ആതിഥ്യമര്യാദ കാണിച്ചത്.ബാക്കി കുപ്പിയും കാലിയാക്കിയ താടിക്കാരന്‍ വീണ്ടും തന്‍റെ കയ്യിലെ ഡെയിലി……….. വായനയില്‍ മുഴുകി.

ദോഹയില്‍ ഇറങ്ങി ലണ്ടന്‍ വിമാനത്തിലേക്ക് മാറിക്കയറിയപ്പോഴും കിട്ടിയത് പത്താം നമ്പര്‍ സീറ്റ്,കൂടെയിരിക്കുന്നത് ഒരു മദാമ്മയും ഒരു സ്റ്റുഡന്‍റ് വിസാക്കാരനും.താടിക്കാരന്‍ അടുത്തില്ലല്ലോ എന്ന സമാധാനത്തില്‍ ചാരിയിരിക്കുമ്പോള്‍ ദാ വരുന്നു നമ്മുടെ സുഹൃത്ത്‌.പാവം വിദ്യാര്‍ഥിയെ സീറ്റു മാറ്റിയിരുത്തി താടിക്കാരന്‍ സൈഡിലെ പത്താം നമ്പരില്‍ ഉപവിഷ്ട്ടനായി.സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളുടെ രൂപത്തില്‍ ഒരു വ്യത്യാസം.ഷര്‍ട്ടിന് മുകളില്‍ ഒരു കോട്ടും കൂടി കക്ഷി ധരിച്ചിട്ടുണ്ട്.മുണ്ടും ഷര്‍ട്ടും
അതിനു മുകളില്‍ കോട്ടുമിട്ട് മുടി പിറകോട്ട് ചീകി വച്ച് ആകെ ഒരു അടിപൊളി ലുക്ക്‌.ആദ്യ വിമാനത്തില്‍ ഒരക്ഷരം മിണ്ടാത്ത താടിക്കാരന്‍ പതുക്കെ സംസാരിക്കാന്‍ തുടങ്ങി.

സ്വന്തമായും ബിനാമി പേരിലും പത്തു വെബ്സൈറ്റുകളും പത്തു ലേഖകതൊഴിലാളികളും പത്തു ബാങ്ക് അക്കൌണ്ടുമുള്ള മൊതലാളിയാണ് താനെന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.ഇത്രയും വലിയ ഒരു പുലിയെ ആണല്ലോ ഞാന്‍ ആദ്യം അവഗണിച്ചത് എന്ന് മനസില്‍ വിചാരിച്ച ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ വിമാന സുന്ദരി ഒഴുകിയെത്തി.താടിക്കാരന്‍ ടാന്കുറി NO 10 എന്ന ബ്രാന്‍ഡും ഞാന്‍ ടീച്ചറിനെയും അകത്താക്കി.ഇത്തവണ വാ തോരാതെ സംസാരിച്ച ബുജി യു കെ
മലയാളികള്‍ക്ക് നല്‍കി വരുന്ന നിസ്വാര്‍ഥമായ സേവനങ്ങളെക്കുറിച്ച് എന്നോട് വാ തോരാതെ സംസാരിച്ചു.പത്തു വര്‍ഷം മുന്‍പ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്തു ലക്ഷം വാങ്ങി യു കെയില്‍ വന്നതു മുതല്‍ ഇന്ന് വരെയുള്ള വിജയകഥകള്‍ അദ്ദേഹം ഒന്നൊന്നായി വിവരിച്ചു.

ഈ ചുരുങ്ങിയ കാലം കൊണ്ട് ഈ നിലയില്‍ എത്താന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം അദ്ദേഹം എന്നോട് പങ്കു വച്ചു,യു കെ മലയാളികളുടെ കൃപയാല്‍ തനിക്കിപ്പോള്‍ പത്തു ലക്ഷം രൂപ മാസവരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ഏറ്റുപറഞ്ഞു.ഇടക്കെപ്പോഴോ ടോയ്ലറ്റില്‍ പോയപ്പോള്‍ താടിക്കാരന്‍ സീറ്റ് മാറ്റിയിരുത്തിയ വിദ്യാര്‍ഥി രഹസ്യമായി ചെവിയില്‍ പറഞ്ഞു.ബുജി പറയുന്നതില്‍ പത്തിലൊന്ന് മാത്രം വിശ്വസിച്ചാല്‍ മതിയെന്ന്.അപ്പോഴായിരുന്നു പത്ത് എന്ന നമ്പറിനോട് ബുജിക്ക് ഇത്ര താല്‍പ്പര്യം ഉണ്ടായിരുന്നതിന്റെ കാരണം കഷ്ട്ടകാലനു മനസിലായത്.

ഹീത്രുവില്‍ ഇറങ്ങി ഇമിഗ്രേഷന്‍ ക്യൂവില്‍ നിന്നപ്പോഴും ബുജി തിരഞ്ഞെടുത്തത് പത്താം നമ്പര്‍ ക്യൂ.പുറത്തു വരുമ്പോള്‍ കാണാം എന്ന് നേരത്തെ പറഞ്ഞതിനാല്‍ ബാഗേജ്‌ എടുത്തതിനു ശേഷം താടിക്കരനായി കാത്തു നിന്നു.കുറെയധികം
സമയം കാത്തു നിന്നിട്ടും ആളെ കാണാത്തതിനാലും വൈകിട്ടത്തെ കമ്പനിപ്പണിക്ക് പോകണമെന്നതിനാലും താമസിയാതെ ഞാന്‍ സ്ഥലം കാലിയാക്കി. മുണ്ടും കോട്ടുമിട്ട് നിന്ന താടിക്കാരനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ ചോദ്യം
ചെയ്തെന്നും ഒരു വിധത്തില്‍ രക്ഷപെടുകയായിരുന്നുവെന്നും പിന്നീടാണറിഞ്ഞത്.എന്തായാലും അടുത്ത ദിവസം ആരുമറിയാതെ വാര്‍ത്തയിലെ വ്യക്തിയായ താടിക്കാരന്റെ നാട്ടുകാരനായ അച്ചനെ കാണാന്‍ പോകുമ്പോള്‍ ബുജിയെ നേരില്‍ കാണാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഈയുള്ളവന്‍.

വാല്‍ക്കഷണം

2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000
2500 x 10 = 25000

കോട്ടയത്തുള്ള ആശാന്‍ കാണാതെ പഠിക്കുന്നതും യു കെയിലുള്ള ശിക്ഷ്യനെക്കൊണ്ട് പറഞ്ഞു പഠിപ്പിക്കുന്നതുമായ ഗുണന പട്ടിക ആണിത്.താമസിയാതെ ഈ താടിക്കാരന്‍ ആശാനു കീഴില്‍ അനേകം ശിക്ഷ്യഗണങ്ങള്‍ കണക്കു പഠിക്കാനായി ക്യൂ നില്‍ക്കുമെന്നാണ് കേള്‍ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.