1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

മലയാളികളെ കോടിപതിയാക്കാമെന്ന വാഗ്ദാനവുമായി യുകെയില്‍ നിന്നും വാഗ്ദാനപ്പെരുമഴ. ഇന്ത്യയിലെ റിസര്‍വ് ബാങ്കിന്റെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെയും പേരിലാണ് മലയാളിക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇമെയില്‍ വഴിയും എസ്എംഎസ് ഉപയോഗിച്ചുമാണ് പലപ്പോഴും ഇരകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുസംഘം ശ്രമിക്കുന്നത്. യുകെയില്‍ കൊക്കക്കോളയുടെ പ്രചരാണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ 1,000,000,00 പൗണ്ട് സമ്മാനംലഭിച്ചുവെന്നറിയിച്ച് പതിനായിരക്കണക്കിനു മലയാളികള്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ എസ്.എം.എസ് സന്ദേശം ലഭിച്ചത്. മിസ്റ്റര്‍ സ്റ്റീവന്‍ എന്നു പരിചയപ്പെടുത്തിയ കക്ഷിയുടെ പേരിലാണ് എസ്.എം.എസ്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ mrstevenbrown10@yahoo.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് പേരും മേല്‍വിലാസവും ഉള്‍പ്പെടെ (ജാതകം ആവശ്യപ്പെട്ടിട്ടില്ല) വിശദാംശങ്ങള്‍ അയക്കണം. ഇല്ലെങ്കില്‍+4470107239 എന്ന നമ്പറില്‍ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

919430495739 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം ലഭിച്ചിരിക്കുന്നത്. പതിനായിരക്കണക്കിനുപേരില്‍ ഒരാളെങ്കിലും തങ്ങളെ വിശ്വസിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തട്ടിപ്പുകാര്‍.
ഇമെയില്‍ വഴിയും പണംതട്ടിപ്പിനുശ്രമം നടക്കുന്നുണ്ട്. തട്ടിപ്പിനെതിരെ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ഇറങ്ങുമ്പോഴും ബാങ്ക് ഉന്നതന്റെ ചിത്രം, മുദ്ര, ഔദ്യോഗിക വിലാസം എന്നിവ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴിലെ ഇമെയില്‍ ലോട്ടറിയുടെ ഇനിയും അവകാശികള്‍ ഏറ്റുവാങ്ങാത്ത ഫണ്ടിന് നിങ്ങള്‍ അര്‍ഹനായതായും ഇതു വിതരണംചെയ്യാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ഡി സുബ്ബറാവുവും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും തമ്മില്‍ നടന്ന ഫിനാന്‍സ് സെനറ്റ് ടാക്‌സ് കമ്മിറ്റി മീറ്റിങ്ങിനെത്തുടര്‍ന്ന് ധാരണയായെന്നാണ്് മെയിലില്‍ പറയുന്നത്.

അതില്‍നിന്ന് അഞ്ച് ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്അര്‍ഹനായതായും ഇതിന്റെ ക്രെഡിറ്റിങ്ങ് ഫീസ് ഇനത്തില്‍ തിരിച്ചുകിട്ടാവുന്ന തുകയായി 13,500 രൂപ ഒടുക്കണമെന്നുമാണ് മെയിലില്‍ ആവശ്യപ്പെടുന്നത്. ഒപ്പം വിലാസം, അക്കൗണ്ട് സംബന്ധിച്ച മറ്റ് വിശദാംശങ്ങളും ആവശ്യപ്പെടുന്നു. വിശദാംശങ്ങള്‍ക്ക്, ഈ അക്കൗണ്ട് വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ ബ്രിട്ടീഷ് ഏജന്റ് ഡോ. തോര്‍മസ് റിച്ചാര്‍ഡുമായി ബന്ധപ്പെടണമെന്നാണ് ഇ മെയില്‍ സന്ദേശത്തില്‍.919953896839 ഫോണ്‍ നമ്പറും ഒപ്പം കൊടുത്തിട്ടുണ്ട്.070 -ല്‍ തുടങ്ങുന്ന നമ്പരിലേക്ക് യു കെയില്‍ ഈടാക്കുന്നത് മിനിറ്റിനു 50 പെന്‍സോ അതില്‍ കൂടുതലോ ആണ്.നാട്ടില്‍ നിന്നും വിളിക്കുന്നവരുടെ കീശ കാലിയാകാന്‍ വേറെ വഴി വേണ്ട.

ബ്രിട്ടീഷ് ഹൈകമീഷണറുടേതെന്ന് സംശയിക്കാവുന്ന british highcom78_rbi@mail.com എന്ന വിലാസത്തില്‍നിന്നാണ് മെയില്‍ അയച്ചിട്ടുള്ളത്. ബാങ്കിന്റെ ഔദ്യോഗിക മുദ്രയും ഗവര്‍ണറുടെ പേരും ചിത്രവും മറ്റും വിശ്വസിച്ച് ചതിയില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. സന്ദേശത്തില്‍ പറഞ്ഞപ്രകാരം ഈ അക്കൗണ്ടില്‍ പണമടച്ചാല്‍ ഇതര ചിലവുകള്‍ ഉന്നയിച്ച് വീണ്ടും പണം ആവശ്യപ്പെടും. കബളിപ്പിക്കപ്പെട്ടതിലുള്ള നാണക്കേടോര്‍ത്ത് പലരും പുറത്തുപറയാത്തത് തട്ടിപ്പുകാര്‍ക്ക് പ്രോത്സാഹനമാകുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും ആരുടെയും അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെടാറില്ലെന്നുമുള്ള മുന്നറിയിപ്പ് ഇറക്കുക മാത്രമാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടി. ഇന്റര്‍നെറ്റ് തട്ടിപ്പിന് രാജ്യാതിര്‍ത്തികളില്ലാത്തതിനാല്‍ തങ്ങള്‍ പലപ്പോഴും നിസ്സഹായരാകുന്നതായി പൊലീസ് സൈബര്‍സെല്‍ എസ്‌ഐ ഫ്രാന്‍സിസ് പെരേര പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.