1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2012

യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ നാല് സി.പി.ഐ.എം എം.എല്‍.എ മാര്‍ കോണ്‍ഗ്രസ്സിലേക്ക് വരാന്‍ തയ്യാറാണെന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജ്.

പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്ന യുവാക്കളും മുതിര്‍ന്നവരുമുള്‍പ്പെടുന്ന നേതാക്കളാണ് പാര്‍ട്ടിവിട്ട് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് ശെല്‍വരാജ് പറഞ്ഞിരിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ ഇതുണ്ടാകുമെന്നും ഇത് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇവര്‍ക്ക് താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സി.പി.ഐ.എമ്മില്‍ നിന്നുള്ള ഭീഷണിമൂലമാണ് ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് പറയാത്തതെന്നും ശെല്‍വരാജ് പറഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ഇവരുടെ വരവിന് കാരണമായി പറയുന്നത്.
സമാനമായ പരാമര്‍ശം കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ്ജ് നടത്തിയതിന് ഇതുമായി ബന്ധമില്ലെന്ന് പറഞ്ഞ ശെല്‍വരാജ് താന്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂവെന്നും പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, താന്‍ പറയുന്നത് മാധ്യമങ്ങളും ജനങ്ങളും ഇനിയെങ്കിലും വിശ്വസിക്കണമെന്ന് പി.സി. ജോര്‍ജ്ജ് ഇതിനോട് പ്രതികരിച്ചു. പി.സി ജോര്‍ജ്ജ് സത്യം മാത്രമേ പറയുകയുള്ളൂവെന്നും പിറവം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവര്‍ കോണ്‍ഗ്രസ്സിലേക്ക് വരാന്‍ തയ്യാറായിരുന്നെന്നും മുഖ്യമന്ത്രി വിലക്കിയതിനെ തുടര്‍ന്നാണ് അന്ന് വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാല് എം.എല്‍.എമാരുടെ പേര് വെളിപ്പെടുത്താന്‍ പി.സി.ജോര്‍ജ്ജ് തയ്യാറായില്ല. അവരുടെ സമ്മതമില്ലാതെ പറയില്ലെന്നും താന്‍ അത്ര വൃത്തികെട്ടവനല്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
നാല് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ യു.ഡി.എഫിലേക്ക് വരാന്‍ തയ്യാറാണെന്ന് പി.സി. ജോര്‍ജ്ജ് നേരേത്ത വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.