സ്വന്തം ലേഖകന്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പം മോദിയും രാഹുലും. ജനവിധി മേയ് 12 നാണ്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു. ബെംഗളൂരു ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് ഇവിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് പ്രധാന കക്ഷികള്‍ കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിനെ കണ്ടത്. അതിനാല്‍ ആവേശകരമായ പ്രചാരണത്തിലായിരുന്നു ബി.ജെ.പി.യും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുന്നില്‍ നിന്ന് നയിച്ച പ്രചരണം പലപ്പോഴും തീപാറി.
ജാതീയത, പ്രദേശികവാദം, വര്‍ഗീയധ്രുവീകരണം, അഴിമതി എന്നിവയെല്ലാം പ്രചാരണത്തില്‍ വിഷയങ്ങളായി. അവസാനഘട്ട പ്രചാരണത്തില്‍ ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയതായാണ് അഭിപ്രായ സര്‍വേകള്‍ നല്കുന്ന സൂചന. റാലികളുടെ എണ്ണം കൂട്ടിയും കോണ്‍ഗ്രസിനെയും നെഹ്രു കുടുംബത്തെയും കടന്നാക്രമിച്ചും മോദി അവസാന ഘട്ടത്തില്‍ സജീവമായി. രാഹുല്‍ഗാന്ധി 30 ദിവസം സംസ്ഥാനത്ത് പ്രചാരണത്തിനായി ചെലവിട്ടു. രണ്ടു വര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകത്തിലെത്തി പ്രചാരണത്തില്‍ പങ്കെടുത്തു.
ലിംഗായത്തിന് മതം, കന്നഡ വാദം, സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭരണനേട്ടങ്ങളാണ് ബി.ജെ.പി. പ്രധാനമായും പ്രചാരണത്തിനായി ഉപയോഗിച്ചത്. മോദിക്കുപുറമേ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി വന്‍സംഘമാണ് ബി.ജെ.പി.ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയത്. സമൂഹ മാധ്യമങ്ങളും പ്രചാരണരംഗത്ത് സജീവമായിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല