സ്വന്തം ലേഖകന്‍: ചൈനയില്‍ ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട പത്തു ലക്ഷത്തോളം പേര് കരുതല്‍ തടങ്കലില്‍; വീടുകള്‍ തിരിച്ചറിയാന്‍ ക്യു ആര് കോഡ്. ഉയിഗൂര്‍, കസാഖ്സ്, ഹുയ്, ഉസ്ബക് തുടങ്ങിയ മുസ്ലിം ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളില്‍പെട്ട 10 ലക്ഷം ആളുകളെ ചൈന സിന്‍ജ്യങ് പ്രവിശ്യയിലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കരുതല്‍ തടങ്കല്‍ കേന്ദ്രത്തിന്റെ ഒറ്റനിലയില്തന്നെ 230 ഓളം സ്ത്രീകളെ പാര്‍പ്പിച്ചിട്ടുണ്ട്.
ഇവരെ മതപരമായ പ്രാര്‍ഥനകളില്‍നിന്ന് പിന്തിരിപ്പിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തത്ത്വങ്ങളും സൈനിക രീതിയിലുള്ള ജീവിതരീതികളും പഠിപ്പിച്ച് ദേശഭക്തരാക്കുകയാണ് ലക്ഷ്യം. ഈദ് സന്ദേശങ്ങള്‍ അയക്കുന്നതുപോലും അധികൃതര്‍ വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ മര്ദനമുറകളുമുണ്ട്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്‍ഗാമികളുടെ പേരുകള്‍ ഹൃദിസ്ഥമാക്കാന്‍ ആവശ്യപ്പെടുന്നു. ക്ലാസ്മുറികള് ഗാര്‍ഡുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.
സിന്‍ജ്യങ് പ്രവിശ്യയിലെ മുസ്ലിം വീടുകളില്‍ ഇതിനകംതന്നെ ചൈന ക്യൂ. ആര് കോഡ് സംവിധാനം പതിച്ചുകഴിഞ്ഞതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു. ഉയിഗൂര്‍ മുസ്ലിംകളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്ത്താനാണിത്. ഇതനുസരിച്ച് വാതിലില്‍ ഒട്ടിച്ച ക്യു.ആര് കോഡില്‍ മൊബൈല്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ മാത്രമേ അവര്‍ക്ക് വീടിനു അകത്തേക്ക് പ്രവേശിക്കാനാവൂ. 2017ലാണ് ചൈനീസ് അധികൃതര്‍ ഈ സമ്പ്രദായം തുടങ്ങിയത്.
കോഡ് സ്കാന്‍ ചെയ്യുന്നതുവഴി ഓരോ വീട്ടിലും എത്രപേര്‍ താമസിക്കുന്നു, അവര്‍ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ മനസ്സിലാക്കാം. ഏകാന്തതടവുകളില് പാര്‍പ്പിച്ചിരിക്കുന്നവരെ പട്ടിണിയിടുന്നതും പകലന്തിയോളം ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തുന്നതും പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2009 ലാണ് സിന്‍ജ്യങ്ങില്‍ വംശീയകലാപം തുടങ്ങിയത്. 2016ല്‍ കലാപം രൂക്ഷമായതോടെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല