സ്വന്തം ലേഖകന്‍: ആദ്യം കുത്തി, പിന്നെ കൊളുത്തി; ജീവനോടെ കത്തിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; കണ്മുന്നില് കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍ വിശ്വസിക്കാനാകാതെ നാട്ടുകാര്‍. രാവിലെ 9.11ന് റെയില്‍വേ സ്റ്റേഷന് റോഡില്‍ നടന്ന സംഭവത്തിനു ദൃക്സാക്ഷികള്‍ അധികം ഇല്ലായിരുന്നു. കടകള്‍ തുറന്നു വരുന്നതേയുള്ളു. ഒരു ടയര്‍ കട, സൈക്കിള്‍ കട, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയാണ് ഇവിടെ ഉള്ളത്. ഇതില്‍ ടയര്‍ കട മാത്രമാണ് തുറന്നിരുന്നത്. തൊട്ടെതിര്‍വശത്തുള്ള കടകളും തുറന്നിരുന്നില്ല.
ചിലങ്ക ജംക്ഷനില്‍ നിന്നു വിദ്യാര്‍ഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടെങ്കിലും സാധാരണ കാഴ്ചയായേ കരുതിയുള്ളു. റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. 40 സെക്കന്‍ഡിനുളളില്‍ എല്ലാം കഴിഞ്ഞു. തീ ആളിക്കത്തിയപ്പോഴാണ് വഴിയിലുള്ളവര്‍ ശ്രദ്ധിച്ചത്.
പെണ്‍കുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെണ്‍കുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു. അപ്പോള്‍ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഈ സമയമെല്ലാം റോഡില്‍ അക്ഷ്യോഭ്യനായി നിന്ന യുവാവിനെ ചിലര്‍ പിടിച്ചുനിറുത്തി. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് അന്വേഷണം തുടങ്ങിയത്.
യുവതിയെ തീ കൊളുത്തിയ സംഭവത്തില്‍ പൊലീസിനു തെളിവായതു റെയില്‍വേ സ്റ്റേഷന് റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറ. സംഭവം നടന്നതിന് എതിര്‍വശത്താണ് കട. ഇവിടെ നിന്നു റോഡിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പലവട്ടം പരിശോധിച്ചു. 9.11 മുതല്‍ 40 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ദൃശ്യത്തിലാണ് സംഭവം പതിഞ്ഞിരിക്കുന്നത്. നാട്ടുകാര്‍ ഓടിക്കൂടി ഫ്ലെക്സ് ബോര്‍ഡ് ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നതും സിസിടിവിയില്‍ കാണാം. യുവാവ് പോക്കറ്റിലാണ് കത്തി സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തല മുതല്‍ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞു. പേശികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. അതേസമയം മൂന്നുവര്‍ഷമായി തുടരുന്ന പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി അജിന് റെജി മാത്യു പൊലീസിനോട് ആവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല