
സ്വന്തം ലേഖകൻ: സൗദിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി. വില പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയമം മുന്നറിയിപ്പ് നല്കി. ഈ മാസം മൂന്ന് മുതലാണ് രാജ്യത്തെ പെട്രോള്‍ ബങ്കുകളില്‍ ഇലക്ട്രോണിക് വിലനിലവാരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന നിയമം നടപ്പിലാക്കിയത്.
പെട്രോള്‍ ബങ്കുകളില്‍ വില്‍ക്കുന്ന വിത്യസ്ഥ ഇനം പെട്രോളിന്റെയും ഡിസല്‍, മണ്ണെണ്ണ തുടങ്ങിയവയുടെ വിലകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചത്. ഇലക്ട്രോണിക് സ്ക്രീനുകള്‍ വഴി ഇത് സാധ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. നിയമം നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് മരവിപ്പിക്കുന്ന നടപടിയുള്‍പ്പെടെ സ്വീകിരിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി.
ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഈ മാസം മൂന്ന് മുതല്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരുന്നുണ്ട്. പെട്രോള്‍ ബങ്കുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലനിലവാര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളുടെ സുതാര്യതയും വ്യക്തതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കിയത്. സ്റ്റേഷനുകളുടെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡില്‍ മൂല്യവര്‍ധിത നികുതിയുള്‍പ്പെടെയുള്ള വിലയാണ് പ്രദര്‍ശിപ്പിക്കുക. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല