
സ്വന്തം ലേഖകൻ: ഡല്‍ഹി ഗേറ്റില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനും ശ്രമം നടത്തി. ഡല്‍ഹി ജുമാമസ്ജിദില്‍നിന്നാണ് പ്രതിഷേധം തുടങ്ങിയത്. സമാധാനപരമായിനടന്ന സമരം പെട്ടെന്നാണ് അക്രമാസക്തമായത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലും വ്യാപക പ്രതിഷേധം. ഏഴിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 15 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപിയില്‍ ഇതുവരെ 350 പേര് അറസ്റ്റിലായി. അലിഗഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ പൊലീസ് ജീപ്പ് ആക്രമിച്ച സംഭവത്തില്‍ മൂവായിരം പേര്‍ക്കെതിരെ കേസെടുത്തു.
കനത്ത സുരക്ഷവലയത്തിലുള്ള ഉത്തര്‍പ്രദേശ് അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭൂമിയായി മാറി. ബുലന്ദ്ശഹര്‍, മീറട്ട്, ഗോരഖ്പൂര്‍, ഹാപൂര്‍, ഗാസിയബാദ്, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധിയിടങ്ങളില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ബുലന്ദ്ശഹറില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കി.
കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങളിൽ രാജ്യത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മംഗളൂരുവിൽ രണ്ട് പേരും ഉത്തർപ്രദേശിൽ ഒരാളും കൊല്ലപ്പെട്ടു. മംഗളൂരുവിൽ പരക്കെ അക്രമങ്ങളുണ്ടായി. ദക്ഷിണ കര്‍ണാടകയിലും മംഗളൂരുവിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇവിടെ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിലാണ് മംഗളൂരുവിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല