
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ പുകവലിക്കുന്നവരുടേയും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടേയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏതാണ്ട് 20 വർഷത്തോളം ഉയർന്ന് തന്നെ നിന്ന സൂചികയാണ് ഇപ്പോൾ താഴുന്നതായി ലോകാരോഗ്യസംഘടന കണ്ടെത്തിയിരിക്കുന്നത്.
സർക്കാരുകളും പൊതുജനസഹായാർത്ഥം പ്രവർത്തിക്കുന്ന മറ്റ് സംഘടനകളും വർഷങ്ങളായി ശ്രമിക്കുകയാണ് പുകവലിക്കുന്നവരുടേയും അനുബന്ധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടേയും എണ്ണം കുറയ്ക്കാൻ. നിരന്തരമായ ഇടപെടൽ ഫലം കണ്ടുതുടങ്ങിയതിൽ സംഘടനകളെ പ്രകീർത്തിക്കുകയാണ് WHO . ചരിത്രത്തിലാദ്യമായാണ് ഈ കുറവ് കാണുന്നത്. 2000ത്തിലെ കണക്കുപ്രകാരം പുകയില ശീലിച്ചവരുടെ എണ്ണത്തിൽ നിന്നും 2018 ആയപ്പോഴേക്കും 60 ദശലക്ഷം ആളുകളുടെ കുറവുണ്ടായി.
പുരുഷൻമാരുടെ എണ്ണത്തിൽമാത്രം 40 ദശലക്ഷം ആളുകൾ പുകവലി ഉപേക്ഷിച്ചു. പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കുറവുണ്ടായി. 2018ന്റെ അവസാനത്തിലെ കണക്കാണ് WHO ഇപ്പോൾ പുറത്തുവിടുന്നത്. 2020ൽ ഇനിയും 10 ദശലക്ഷം ആളുകൾകൂടി ഈ ദുശ്ശീലത്തിൽ നിന്ന് പുറത്തകടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ആവുമ്പോഴേക്കും വീണ്ടും 27 ദശലക്ഷം കുറയുമെന്നും കണക്കാക്കുന്നു. ജീനൻ രക്ഷിക്കൂ, ആരോഗ്യം സംരക്ഷിക്കൂ, പുകയില ഉപേക്ഷിക്കൂ എന്ന മുദ്രാവാക്യം ഇനിയും ശക്തമായി പ്രയോഗിക്കാൻ ആഹ്വാനം ചെയ്യുകയാണ് ലോകാരോഗ്യ സംഘടന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല