
സ്വന്തം ലേഖകൻ: ഒമാനിലെ പലയിടത്തും കനത്ത മഴ. ന്യൂനമർദ്ദം ശക്തിപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഒമാനിലെ മിക്കയിടത്തും നേരിയ മഴയാണെങ്കിൽ ബൗഷർ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴ തന്നെ വർഷിച്ചു. ബൗഷറിൽ 46 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ഒമാൻ കടലിൻെറ തീരങ്ങളിലും മുസന്ദം, ബത്തീനയുടെ തെക്ക്-കിഴക്ക് ഭാഗങ്ങൾ, മസ്കത്ത്, അൽ ഹജർ പർവതനിരകൾ ബുറൈമി, ദാഹിറ, ദഖിലിയ മേഖലകളിലാണ് മഴയുണ്ടായത്. ബത്തീനയിലെ വിലയാത്തുകളായയ ഷിനാസ്, ലിവ, സോഹർ, സഹാം, അൽ ഖബൗറ, അൽ സുവൈക്ക് എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്.
അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി, യാങ്കുൽ, അൽ ദഖിലിയ ഗവർണറേറ്റ്, മസ്കറ്റ് ഗവർണറേറ്റ് എന്നിവയുടെ വിലയാത്തുകളിലും താരതമ്യേന ശക്തമായ മഴ തന്നെയാണ് പെയ്തത്. അടുത്ത നാലു ദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. പർവ്വത പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കനക്കാനും സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയും. അതുകൊണ്ട് ഡ്രൈവർമാർ ജാഗ്രത പാലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല