
സ്വന്തം ലേഖകൻ: യുഎസ് സേനയുടെ പുതിയ സായുധവിഭാഗമായ ബഹിരാകാശ സേന യാഥാര്‍ഥ്യമാവുന്നു. സേനയുടെ രൂപീകരണത്തിനു നിര്‍ദേശം നല്‍കുന്ന 2020 ലെ ദേശീയ പ്രതിരോധ അംഗീകാര നിയമത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇപ്പോള്‍ സ്‌പേസ് കമാന്‍ഡിനു നേതൃത്വം നല്‍കുന്ന ജനറല്‍ ജോണ്‍ റെയ്മണ്ട് പുതിയ സൈനിക വിഭാഗത്തിനു നേതൃത്വം നല്‍കും.
യൂണിഫോം, പരിശീലനം, സൈനിക റാങ്കുകള്‍ തുടങ്ങി പുതിയ സൈനികവിഭാഗത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കി വരുന്നതേയുള്ളു. ദേശീയതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വെല്ലുവിളികളെ നേരിടാനുമാണു തന്ത്രപ്രധാന പദ്ധതിയെന്നാണു വൈറ്റ് ഹൌസിന്റെ വിശദീകരണം.
ജീവിതരീതിക്കും സന്പദ്ഘടനയ്ക്കും ദേശീയസുരക്ഷയ്ക്കും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ബഹിരാകാശ മേഖലയെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നു പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി.എസ്. പെര്‍ പറഞ്ഞു. ദേശീയതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സേനയ്ക്കു കഴിയുമെന്ന് സംയുക്തസേനയുടെ ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് എ. മില്ലിയും വ്യക്തമാക്കി.
യു.എസ് സ്‌പേസ് ഫോഴ്‌സ് എന്ന് അറിയപ്പെടുന്ന വിഭാഗം വ്യോമസേനക്കു കീഴിലാണ് പ്രവര്‍ത്തിക്കുക. ലോകത്തിന്റെ ഏറ്റവും പുതിയ പോരാട്ടതലം എന്നാണ് ട്രംപ് സേനയുടെ രൂപീകരണത്തെ വിശേഷിപ്പിച്ചത്. ആദ്യഗഡുവായി ഈ വിഭാഗത്തിന് 40 ദശലക്ഷം ഡോളറാണ് അനുവദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല