
സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 15 വര്‍ഷം തികയുന്ന ദിവസമാണ് ഇന്ന്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് അന്ന് രാക്ഷസത്തിരകൾ കവർന്നത്.
2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. ജീവീതത്തിന്റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.
ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞുറങ്ങിയ ജനം ഉണര്‍ന്നെഴുന്നേറ്റത് ഒന്നുമില്ലായ്മയിലേക്കാണ്. കലി തുള്ളിയ കടല്‍ സകലതുമെടുത്തു. എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു. കണ്ണടച്ച് തുറക്കുംമുന്‍പ് കണ്മുന്നില് കണ്ടതെല്ലാം കടല്‍ കൊണ്ടുപോയ കാഴ്ച നിസ്സഹായനായി നോക്കി നില്‍ക്കാനേ മനുഷ്യന് കഴിഞ്ഞുള്ളൂ. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ നിന്നായി കടല്‍ കവര്‍ന്നെടുത്തത് രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനുകള്‍. 2004 ഡിസംബര്‍ 26 രാവിലെ 7.59നാണ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടില്‍ റിക്ടര്‍ സ്കെയിലില്‍ 9.1 മുതല്‍ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. വന്‍ ഭൂകമ്പം വമ്പന്‍ തിരമാലകളായി രൂപാന്തരപ്പെട്ടു.
ആന്തമാന്‍ ദ്വീപുകള്‍ക്കും സുമാത്രയ്ക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുന്‍പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹില്‍ മുപ്പത് മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ താണ്ഡവമാടിയത്. മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലായിരുന്നു കൂറ്റന്‍ തിരമാലകള്‍ കരയിലേക്കെത്തിയത്.
സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ശ്രീലങ്കയില്‍ 35,000 പേരും ഇന്ത്യയില്‍ 18,000 പേരുടെയും ജീവനെടുത്തു. തായ്ലന്റില് 8000 പേരും മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറുകണക്കിനാളുകളുടെ ജീവനും സുനാമി കവര്‍ന്നു.
ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്.
തമിഴ്നാട്ടില്‍ 7,798 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലുമധികം പേര് സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി കേരളത്തെയും കണ്ണീര്‍ക്കടലാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിൽ 150-തിലധികം പേര് മരിക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര് സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇല്ലാത്തതായിരുന്നു ഭൂകമ്പം ഉണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ തീരങ്ങളിലടക്കം ഇത്രയും ആള്‍നാശമുണ്ടാക്കാന്‍ കാരണം.സുനാമി വരുത്തിവെച്ച ദുരിതങ്ങളകറ്റാന് അന്താരാഷ്ട്ര സമൂഹം 14 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല