
സ്വന്തം ലേഖകൻ: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍.
മാനുഷികമായ പിഴവുമൂലം, തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നു വീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഇറാന്‍ നിരുപാധികം മാപ്പു പറയണമെന്നും ആക്രമത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉക്രൈന്‍ പ്രസിഡന്റ് വോലോദിമര്‍ സെലന്‍സ്‌കി പ്രതികരിച്ചു.
“സംഭവത്തില്‍ ഇറാന്‍ തുറന്ന അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. ഔദ്യോഗികമായി മാപ്പു പറയുകയും വേണം,” സെലന്‍സ്‌കി പ്രതികരിച്ചു.
ബുധനാഴ്ച രാത്രിയാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനം ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ തകര്‍ന്നുവീണത്. ബോയിങ് 737 വിമാനമാണ് ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തീഗോളമായി നിലംപതിച്ചത്.
വിമാനം തകര്‍ന്നതിന് പിന്നില്‍ ഇറാന്‍ വ്യോമാക്രമണമാണെന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇറാന്‍ ആരോപണം നിഷേധിക്കുകയായിരുന്നു. തകര്‍ന്ന ബോയിങ് വിമാനം തകരുമ്പോള്‍ അതേ ഉയരത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ ധാരാളം വിമാനങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമായിരുന്നു ഇറാന്‍ വാദിച്ചിരുന്നത്.
ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ഒരു വിമാനത്തെ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ബെല്ലിംഗ്കാറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിന്റേതാണ് ഈ ദൃശ്യങ്ങള്‍. ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല