
സ്വന്തം ലേഖകൻ: ഐഎസ് സേനയുടെ ഏറ്റവും ‘വലിയ’ ഭീകരനെ അറസ്റ്റ് ചെയ്‌തെങ്കിലും കൊണ്ടുപോവാനാവാതെ കുഴങ്ങി ഇറാഖി സേന. 250 കിലോഗ്രാം തൂക്കമുള്ള അബു അബ്ദുള്‍ ബാരിയാണ് ഇറാഖ് സേനയെ അല്‍പനേരത്തേക്കെങ്കിലും വലച്ചത്. മൊസൂളില്‍ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുള്‍ ബാരിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ 250 കിലോഗ്രാം ഭാരമുള്ള ഭീകരനെ പോലീസ് കാറില്‍ കയറ്റാന്‍ കഴിയാതായതോടെ ട്രക്ക് വിളിച്ചാണ് ഇയാളെ കൊണ്ടുപോയത്.
അറസ്റ്റിലായ അബു അബ്ദുല്‍ ബാരി സുരക്ഷാ സേനയ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി പേരുകേട്ടയാളാണെന്നും ഐഎസ് സംഘങ്ങളുടെ പ്രധാന നേതാവാണെന്നും ഇറാഖ് സേനയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.ഐഎസിനോട് കൂറുകാണിക്കാത്ത ഇസ്ലാമിക് നേതാക്കന്മാരെ കൊല്ലണമെന്ന് ഫത്വ പുറപ്പെടുവിച്ച ഐഎസ് നേതാവാണ് ബാരി.
ബാരിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തകന്‍ മജീദ് നവാസി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ദൈവം തങ്ങള്‍ക്കൊപ്പമാണെന്ന് കരുതുന്ന ഐഎസ് വിഡ്ഢികള്‍ക്കുള്ള ഉചിതമായ തിരിച്ചടിയാണ് ബാരിയുടെ അറസ്‌റ്റെന്ന് നവാസി അഭിപ്രായപ്പെട്ടു.
“മൊസൂളില്‍ നിന്നും ഈ മാലിന്യം നീക്കം ചെയ്യുന്നത് സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും നല്ല വാര്‍ത്തയാണ്. ഇയാള്‍ അറസ്റ്റിലായതോടെ ഐഎസിനേറ്റ ആഘാതം വളരെ വലുതാണ്. കൊല്ലാനും ചാവാനും ഐഎസിനോട് ഉത്തരവിട്ടിരുന്നത് ഇസ്ലാമിന്റെ പേരിലാണ്. എന്നാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കല്ലാതെ ദേഹമനക്കാന്‍ ഈ ‘ഹിപ്പോപ്പൊട്ടാമസി’ന് സാധിക്കുമായിരുന്നില്ല,” നവാസി എഴുതി.
പൊണ്ണത്തടിയെ പരിഹസിക്കാനല്ല മറിച്ച് തുറന്നുകാട്ടാനാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഉദ്ദേശിച്ചതെന്നും നവാസി കൂട്ടിച്ചേർക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല