
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. യുഎസും ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പലരുടെയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ പൗരന്മാരെ ജനുവരി മുപ്പതിന് വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. എന്നാല്‍ ചൈനീസ് സ്വദേശികള്‍ രാജ്യംവിടരുതെന്ന ചൈനയുടെ നിര്‍ദേശം ഒഴിപ്പിക്കലിന് വിലങ്ങുതടിയാകുന്നു. ഭാര്യ ചൈനീസ് സ്വദേശിയായതിനാല്‍ അവരെ തന്റെ കൂടെ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ജെഫ് സിഡില്‍ എന്ന ബ്രിട്ടീഷ് അധ്യാപകന്‍ പറയുന്നു.
ജെഫിന്റെ ഭാര്യ സിന്‍ഡി ചൈനീസ് സ്വദേശിയാണെങ്കിലും അവര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസ വിസയുണ്ട്. അതിനാല്‍ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതുവയസ്സുള്ള മകളെ കൂടെകൂട്ടാന്‍ അനുമതി ലഭിച്ചെങ്കിലും ഭാര്യയെ രാജ്യംവിടാന്‍ ചൈനീസ് അധികൃതര്‍ അനുവദിച്ചിട്ടില്ല.
അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയില്‍നിന്ന് വേര്‍പ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനില്‍ക്കുമെന്ന ആശങ്കയും ജെഫിനുണ്ട്.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ തങ്ങളുടെ പൗരന്മാരെ വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം ഇവരെ സൈനിക ക്യാമ്പില്‍ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. ലോകത്തെ 19 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 132 പേര്‍ മരണപ്പെടുകയും ചെയ്തു.
അതിനിടെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടെന്ന് ചൈനയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ അറിയിച്ചു. ഭക്ഷണം കോളജ് കാന്റീനില്‍ നിന്നും നല്‍കുന്നുണ്ട്. എംബസി മുഖേന ഉടന്‍ ഇന്ത്യയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ചൈനയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പട്ടിണിയില്‍ കഴിയുന്നെന്ന വാര്‍ത്ത മീഡിയവണ്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.
25 മലയാളികള്‍ ഉള്‍പ്പടെ 86 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നത്. എംബസിയില്‍ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ചൈനയില്‍ നിന്നയച്ച വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ഥികള്‍ നേരത്തെ പറഞ്ഞിരുന്നു.
യിച്ചാങ് ത്രീ ഗോര്‍ഗസ് സര്‍വകലാശാല വിദ്യാര്‍ഥികളാണ് സഹായം തേടി ചൈനയില്‍ നിന്ന് വീഡിയോ സന്ദേശം അയച്ചത്. 5 ദിവസമായി തടവിലാക്കപ്പെട്ട അവസ്ഥയില്‍ ഹോസ്റ്റലില്‍ കഴിയുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. വുഹാനിൽ നിന്ന് 1000 കിലോമീറ്റർ അകലെയുള്ള വേഫാങ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളും ഷാൻ ഡോങില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ ഏഴ് പേര്‍ മലയാളികളാണ്. സർവ്വകലാശാല ആഹാരമോ, സുരക്ഷ സജ്ജീകരണങ്ങളോ നല്‍കിയിട്ടില്ലെന്നും അവിടുത്തെ വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ ചൈനയിലെ വുഹാനില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ച് പാകിസ്താനില്‍നിന്നുള്ള 2000ലേറെ വിദ്യാര്‍ഥികള്‍. 500ലേറെ പേര്‍ ഒരുസ്ഥലത്ത് തന്നെയുണ്ടെന്ന് അവിടെയുള്ള ഹഫ്‌സ തയാബ് എന്ന വിദ്യാര്‍ഥിനി വെളിപ്പെടുത്തി. ഇവരില്‍ ഒരാള്‍ക്കെങ്കിലും വൈറസ് ബാധയുണ്ടായാല്‍ എല്ലാവരും അപകടത്തിലാകും.
പാകിസ്താന്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രത്യേക വിമാനത്തില്‍ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് വിവിധ രാജ്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ അവശ്യ വസ്തുക്കള്‍ പോലുമില്ലാതെ പാക് വിദ്യാര്‍ഥികള്‍ ദുരിതം അനുഭവിക്കുകയാണ്. ഉടന്‍തന്നെ ഭക്ഷണം മുഴുവന്‍ തീരുമെന്നും വിദ്യാര്‍ഥിനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല