
സ്വന്തം ലേഖകൻ: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്കി.
അതിനിടെ കൊറോണയ്ക്കെതിരെയുള്ള മരുന്ന് കണ്ടുപിടിക്കുന്നതില്‍ കാര്യമായ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. എബോള വൈറസ് ബാധക്കെതിരെ നല്കുന്ന മരുന്ന് കൊറോണ ചികിത്സക്ക് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണ്. കൊറോണ വൈറസിന്റെ ഘടന സംബന്ധിച്ചും ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ നവജാത ശിശു. ലോകത്തിലെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇതുവരെ അഞ്ഞൂറോളം പേരാണ് മരിച്ചത്. ഗർഭാവസ്ഥയിലോ പ്രസവത്തിലോ അല്ലെങ്കിൽ ജനിച്ചതിന് തൊട്ടുപിന്നാലെയോ അമ്മയിൽ നിന്ന് കുട്ടിയിലേക്ക് വൈറസ് പടർന്നിരിക്കാനാണ് സാധ്യത. പ്രസവത്തിന് മുൻപ് തന്നെ കുട്ടിയുടെ അമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ കഴിഞ്ഞയാഴ്ച രോഗം ബാധിച്ച അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വുഹാനിൽ കടൽ വിഭയ മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചതെന്ന് കരുതുന്ന കൊറോണ വൈറസ് ചൈനയ്ക്ക് പുറമെ നിരവധി രാജ്യങ്ങളിലേക്ക് ഇതിനകം പടർന്നിട്ടുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്.
ചൈനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായംചെന്നയാൾ 90 വയസുള്ള വൃദ്ധനാണ്. ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചവരിൽ 80 ശതമാനം പേരും 60 വയസിന് മുകളിലേക്കുള്ളവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല