
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്.
ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര് വൈറസ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 1082 പേര് മാത്രം.
നിലവില്‍ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ 12ആമത്തെ ആളില്‍ വൈറസ് കണ്ടെത്തി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത് ജപ്പാനിലാണ്. 33 പേര്‍ക്ക്.
വുഹാനില്‍ നിന്ന് പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമവും തുടരുകയാണ്. കനേഡിയന്‍ പൌരന്മാര് ചൈനയില്‍ നില്‍ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.. അതേസമയം വാക്സിന് കണ്ടുപിടിക്കാനായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ശ്രമം തുടരുകയാണ്. ഈ മാസം 11, 12 തിയതികളില്‍ ജനീവയില്‍ ലോകാര്യോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 675 മില്ല്യണ്‍ ഡോളര്‍ തുകയും ഡബ്ല്യൂ.എച്ച്.ഒ അനുവദിച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതയിലാണ് ലോകം.
ചൈനയിലെ കുന്മിങ് വിമാനത്താവളത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു. 17 എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് യുനാന്‍ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. സിംഗപ്പൂര്‍ വഴി ഇന്ത്യയിലേക്ക് മടങ്ങാനെത്തിയ വിദ്യാര്‍ഥികളെ കയറ്റാനാകില്ലെന്ന് സ്കൂട്ട് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള പതിനേഴ് എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് കുന്മിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ വിദ്യാര്‍ഥികളോട് യാത്ര ചെയ്യാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സിംഗപൂര്‍ വഴിയുള്ള വിമാനത്തിലായിരുന്നു ടിക്കറ്റെടുത്തത്. എന്നാല്‍ സിംഗപ്പൂരിലേക്ക് വിദേശികളെയാരും കൊണ്ടുപോകാനാകില്ലെന്ന് സ്കൂട്ട് എയര്‍ലൈന്‍സ് അറയിച്ചു. ടിക്കറ്റെടുത്ത വിദ്യാര്‍ഥികളെ കയറ്റാതെ സ്കൂട്ട് വിമാനം സിംഗപ്പൂരിലേക്ക് പറക്കുകയും ചെയ്തു. എംബസി അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും അവരും കയ്യോഴിഞ്ഞു. ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കൊറോണ ഭീതിയും കാരണത്താല്‍ തിരികെ ഹോസ്റ്റലില്‍ പോകാനും കഴിയാത്ത സ്ഥിതിയിലാണ് ഇവരിപ്പോഴുള്ളത്.
അതിനിടെ കൊറോണ വൈറസ് ഭീതി സിംഗപ്പൂരിലേക്കും പടരുന്നു. കൊറോണ രോഗ ലക്ഷണങ്ങളോടെ നാല് സിംഗപ്പൂര്‍ സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഗപ്പൂരിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ച് നടന്ന ബിസിനസ് യോഗത്തില്‍ കൊറോണ രോഗലക്ഷണങ്ങളോടെയുള്ളവരും പങ്കെടുത്തിരുന്നു. 109 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ പതിനഞ്ച് പേര് സിംഗപ്പൂര്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിനൊന്നു പേര് നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നകാര്യം ആവശ്യമെങ്കില്‍ പരിഗണിക്കുമെന്ന് ഇന്ത്യ. പാകിസ്താന് ഇക്കാര്യം ആവശ്യപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
അത്തരത്തിലുള്ള ഒരു ആവശ്യം ഇതുവരെ പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍, പാക് പൗരന്മാരെ ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യം ഇന്ത്യ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ വുഹാനിലുള്ള പാകിസ്താനി വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ-വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.എന്നാല്‍ ഹോങ് കോങ്, മക്കാവൂ, തായ് വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല.
ചൈനയില്‍ ഉള്ളവരോ, ജനുവരി 15 ന് ശേഷം ചൈനയില്‍ എത്തിയവരോ ആയ വിദേശികള്‍ വിമാനമാര്‍ഗമോ, ജലമാര്‍ഗമോ, കരമാര്‍ഗമോ ഇന്ത്യയിലേക്ക് കടക്കുന്നതിനും വിലക്കുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്മര്, ബംഗ്ലാദേശ്, അതിര്‍ത്തികളില്‍ ഇന്ത്യ സ്ക്രീനിങ്ങും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമാനമായ സ്ക്രീനിങ്ങും പരിശോധനയും വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല