സ്വന്തം ലേഖകൻ: കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ച് കുവൈറ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് കുവൈറ്റ് എയര്‍വേയ്സാണ് ഔദ്യോഗികമായി അറിയിച്ചത്.
ഇറാനില്‍ കൊറോണ ബാധിച്ച് നാലുപേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്റെയും നിര്‍ദ്ദേശപ്രകാരമാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കിയത്.
നേരത്തെ ഇറാന് വിശുദ്ധ നഗരമായ ഖൊമിലേക്കും തലസ്ഥാന നഗരിയായ തെഹ്രാനിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് കുവൈറ്റ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇറാനില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഇറാന് അധികൃതര്‍.
രാജ്യത്തെ 14 പ്രവിശ്യകളിലെ സ്കൂളുകളും സര്‍വകലാശാലകളിലും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അടച്ചിട്ടിരിക്കുകയാണ്. ഒപ്പം സിനിമാ പ്രദര്‍ശനങ്ങള്‍ക്കും വിലക്കുണ്ട്. ഇതിനു പുറമെ യു.എ.ഇയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടു പേര് ഇറാനിയന്‍ പൗരന്മാരാണ്.
കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ ഇറാനുമായുള്ള അതിര്‍ത്തി ഇറാഖ് അടച്ചിച്ചുണ്ട്. ഇറാഖിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ മയ്സാനില് ഇറാനുമായുള്ള അതിര്‍ത്തി അടച്ചിട്ടുണ്ട്. ഒപ്പം മേഖലയിലേക്ക് ഇറാന് പൗരന്മാര് വരുന്നത് തടയാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല