സ്വന്തം ലേഖകൻ: നരേന്ദ്ര മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി പരമ്പര സാധ്യമല്ലെന്ന് പാകിസ്താന്റെ മുന്‍താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് പാകിസ്താന് ഡോട്ട് കോം വെബ്സൈറ്റിന്റെ ‘ഇന്‍സൈഡ് ഔട്ട്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി.
‘മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയില്‍ നിന്ന് ഉഭയകക്ഷി പരമ്പരയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. മോദി ഏതു തരത്തിലാണ് ചിന്തിക്കുന്നത് എന്ന് നമ്മള് എല്ലാവര്ക്കും അറിയാം. ഒരു വ്യക്തി കാരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റത്. ഇരുരാജ്യങ്ങളിലേയും ആളുകള്‍ അതിര്‍ത്തി കടന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. മോദി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹത്തിന്റെ അജണ്ട യഥാര്‍ഥത്തില്‍ എന്താണെന്നും എനിക്ക് മനസ്സിലാകുന്നില്ല.’ അഭിമുഖത്തില്‍ മുന്‍ പാക് ക്യാപ്റ്റന്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയ്ക്ക് ഐ.പി.എല്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പാകിസ്താന് സൂപ്പര്‍ ലീഗിലൂടെ പാക് ക്രിക്കറ്റില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഫ്രീദി ചൂണ്ടിക്കാട്ടുന്നു. പാകിസ്താനില്‍ ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും താരങ്ങള്‍ ഇവിടെ പര്യടനത്തിനെത്തിയിരുന്നു. ഈ മാറ്റം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇംഗ്ലണ്ട്, ഓ്സ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകളും പാക് പര്യടനത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും അഫ്രീദി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്താനും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത് ഏഴു വര്‍ഷം മുമ്പാണ്. 2012-13ല്‍ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി പാക് ടീം ഇന്ത്യ സന്ദര്‍ശിച്ചിരിന്നു. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ആ പരമ്പര നടന്നത്. 13 വര്‍ഷം മുമ്പ് 2007-ലാണ് ഇരുടീമുകളും അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല