സ്വന്തം ലേഖകൻ: യുഎസും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മിലുള്ള സമാധാന കരാർ നാളെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒപ്പിടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾ ഒടുവിൽ ഫലം കാണുകയാണ്. കരാർ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. അഫ്ഗാനിൽ പുതിയൊരു യുഗത്തിനു കരാർ വഴിയൊരുക്കുമെന്നു കരുതുന്നു.
നാളെ കരാർ ഒപ്പിടുമ്പോൾ മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികൾ സാക്ഷികളാകും.. അതേസമയം, അഫ്ഗാനിസ്ഥാൻ തങ്ങളുടെ പ്രതിനിധിയെ അയച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ‘ഞങ്ങൾ താലിബാനെ വിശ്വസിക്കുന്നില്ല, അതുകൊണ്ടു പ്രതിനിധിയെ അയയ്ക്കുന്നില്ല’– സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കാരാർ വ്യവസ്ഥകൾ പുറത്തായിട്ടില്ലെങ്കിലും അഫ്ഗാനിലെ 13,000 യുഎസ് സൈനികരുടെ പിൻമാറ്റമാകും പ്രധാന വ്യവസ്ഥയെന്നു കരുതുന്നു. ഏതാനും മാസത്തിനുള്ളിൽ 8600 സൈനികരെ പിൻവലിച്ചേക്കും. 2016 ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയശേഷം നിയോഗിച്ചവരാണ് ഇവർ. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി ചർച്ച ആരംഭിക്കാമെന്ന താലിബാന്റെ ഉറപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ കൂടുതൽ സേനയുടെ പിൻമാറ്റം ഉണ്ടാകൂ.
‘യുഎസ് പിന്തുണയോടെ ഭരിക്കുന്ന പാവ’ എന്നാണു ഗനിയെ താലിബാൻ വിശേഷിപ്പിച്ചിരുന്നത്. ഗനിയുമായുള്ള ചർച്ചയിലൂടെ അഫ്ഗാനിൽ സമാധാനം ഉറപ്പുവരുത്തിയ ശേഷമേ യുഎസ് സൈനികരുടെ പിൻമാറ്റം പൂർണമായി നടപ്പാക്കൂ. അൽഖായിദ, ഐഎസ് തുടങ്ങിയ ഭീകര സംഘങ്ങളുടെ ആക്രമണത്തിന് അഫ്ഗാനിസ്ഥാൻ വേദിയാകില്ലെന്ന ഉറപ്പും താലിബാൻ നൽകേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല