
സ്വന്തം ലേഖകൻ: മാരകമായ കൊറോണ വൈറസ് (കോവിഡ്-19) കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലിന് നിർദേശിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊറോണ വൈറസ് രാജ്യത്ത് കടക്കുന്ന സാഹചര്യമുണ്ടായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെയും യോഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഉത്തര കൊറിയയിൽ സൈനിക പ്രകടനം നടത്തിയിരുന്നു. കിം ജോങ് ഉൻ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഉത്തരകൊറിയയിൽ ഒരു കൊറോണ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, കൊറോണ ബാധിച്ച ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യുറോ യോഗത്തിലാണ് കൊറോണ ബാധ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കിം ജോങ് ഉൻ നിർദേശിച്ചത്. വൈറസിനെ തടയാൻ സാധിക്കാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ആരോഗ്യ വിഭാഗം അധികൃതർക്ക് ഉൾപ്പടെ മുന്നറിയിപ്പ് നൽകി.
കര-വ്യോമമാർഗങ്ങൾ ഉൾപ്പടെ വൈറസ് കടന്നുവരാൻ സാധ്യതയുള്ള എല്ലാ മാർഗങ്ങളും അടക്കണം. പരിശോധന വ്യാപകമാക്കണം -കിം ജോങ് ഉൻ നിർദേശിച്ചു. പുറംലോകവുമായി ഏറെ ബന്ധമില്ലാത്ത നിഗൂഢരാഷ്ട്രമായ ഉത്തരകൊറിയയുടെ ആരോഗ്യമേഖലക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോയെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് വ്യക്തതയില്ല. ഉത്തര കൊറിയയുടെത് തീർത്തും ദുർബലമായ ആരോഗ്യമേഖലയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഉത്തര കൊറിയയുടെ അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ 2300ലേറെ പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല