
സ്വന്തം ലേഖകൻ: മിടുക്കരായ ഹാക്കര്‍മാരെ ഉള്‍പ്പെടുത്തി വന്‍ സൈബര്‍ പ്രതിരോധസേനയ്ക്ക് തുടക്കമിടാന്‍ ബ്രിട്ടന് ഒരുങ്ങുന്നു. ലോകത്തെ ശക്തരായ സൈബര്‍ സേനയാവാനാണ് ബ്രിട്ടന് ഒരുങ്ങുന്നത്. നാഷണല്‍ സൈബര്‍ ഫോഴ്സ് എന്ന പേരില്‍ അഞ്ഞൂറോളം വിദഗ്ധര്‍ ഉള്‍പ്പെടുന്ന സേന നിലവില്‍ ബ്രിട്ടനുണ്ട്. എന്നാല്‍ ഈ സേനയെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
ശത്രുരാജ്യങ്ങള്‍, തങ്ങളെ ലക്ഷ്യമിടുന്ന കൃത്രിമ ഉപഗ്രങ്ങള്‍, മൊബൈല്‍, കംപ്യൂട്ടര്‍ നെറ്റ്വര്ക്കുകള് എന്നിവയെ പ്രതിരോധിക്കുക ഭീകരവാദ സംഘങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ശൃംഖലകള്‍ തകര്‍ക്കുക തുടങ്ങിയ ഉദ്യമങ്ങള്‍ ഈ സൈബര്‍ സേനയ്ക്ക് സാധിക്കും.
പ്രതിരോധ മന്ത്രാലയവും ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് ക്വാട്ടേഴ്സും തമ്മില്‍ സഹകരിച്ചാണ് നാഷണല്‍ സൈബര്‍ ഫോഴ്സ് രൂപീകരിച്ചത്.
ബ്രിട്ടന്റെ ഒഫന്‍സീവ് ഹാക്കര്‍മാരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. അതിന്റെ നേതൃത്വം ആര്‍ക്കാണെന്നും പുറത്തുപറയാനിടയില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പുതിയ വിദേശ- പ്രതിരോധ നയം അവതരിപ്പിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഓഫന്‍സീവ് ഹാക്കിങ് ശേഷി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് എന്നത് ശ്രദ്ധേയം. ബ്രിട്ടന്റെ വിവിധ സുരക്ഷാ ഏജന്‍സികളില്‍ വന്‍ നിക്ഷേപം നടത്താനാണ് സർക്കാരിന്റെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല