
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാനില്‍നിന്ന് വിമാനം ഇന്ത്യയിലെത്തും. 300 ഇന്ത്യക്കാരുടെ രക്ത സാമ്പിളുമായി വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനം എത്തുക. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇറാന്‍കാരുമായി വിമാനം തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ ‘മഹാന് എയര്‍’ വിമാനമാണ് ഇന്ത്യയിലെത്തുക. വിമാനത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം ഇന്ത്യക്കാരില്‍ 300 പേരുടെ രക്തസാമ്പിളാണ് പരിശോധനയ്ക്കായി കൊണ്ടുവരുന്നത്. തുടര്‍ന്ന് സാമ്പികളുകള്‍ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് വ്യക്തമായാല്‍ ഇവരെ ഇന്ത്യയിലെത്തിക്കും.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 85 മലയാളികളുമുണ്ട്. ഇവരെല്ലാവരും മത്സ്യത്തൊഴിലാളികളാണ്. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ ശ്രമം ആരംഭിച്ചിരുന്നു. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് അധികൃതരുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കിവരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഇന്ത്യയില്‍ 2000ഓളം ഇറാന്‍കാരാണ് ഉള്ളതെന്നാണ് കണക്ക്. വെള്ളിയാഴ്ച രാത്രി എത്തുന്ന ഇറാന് വിമാനത്തില്‍ ഇവരെ തിരികെ കൊണ്ടുപോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല